തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. ജലനിരപ്പ് 142 അടിയില്‍ തന്നെ നിലനിര്‍ത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച മറുപടിയില്‍ പറയുന്നു.
അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തമിഴ്നാട്. ബുധനാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പളനി സ്വാമിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടിയില്‍ എത്തി. 142 അടിയില്‍ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കും. അതിനാല്‍ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ എഞ്ചിനീയര്‍മാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പളനിസ്വാമിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എല്ലാ വിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: