അടല്‍ ബിഹാരി വാജ്പേയി ആരുടെയും കഴിവുകളെ അംഗീകരിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ കടുത്ത വിമര്‍ശകനായിരുന്നുവെങ്കിലും ഇന്ദിരയുടെ കഴിവുകളെ അര്‍ഹമായ രീതിയില്‍ പ്രശംസിച്ചു. പക്ഷേ, ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ദിരയെ ദുര്‍ഗയെന്ന് വാജ്പേയി പുകഴ്ത്തിയെന്ന പ്രചാരണം തെറ്റാണ്. ഇത് സംബന്ധിച്ച് വാജ്പേയി വ്യക്തമാക്കിയതും പോരാഞ്ഞ് ഒരു വിദേശ പത്രപ്രവര്‍ത്തക വര്‍ഷത്തോളം ഗവേഷണം നടത്തി, ഒടുവില്‍ അത് ആരോ പറഞ്ഞുണ്ടാക്കിയതാണെന്ന് സ്ഥിരീകരിച്ചു.
ബംഗ്ലാദേശ് യുദ്ധത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധീരോദാത്തമായ നിലപാടെടുത്തതിനെ അടല്‍ജി കലവറയില്ലാതെ പ്രശംസിച്ചു. 1971-ലെ തെരഞ്ഞെടുപ്പില്‍ അതിന്റെ രാഷ്ട്രീയ നേട്ടം ഇന്ദിരാഗാന്ധിക്ക് കിട്ടി. ജനസംഘാംഗങ്ങളുടെ എണ്ണം ലോക്സഭയില്‍ 35-ല്‍നിന്ന് 22 ആയി. ഇന്ദിര വളരെ സന്തോഷവതിയായി കാണപ്പെട്ടു. അപ്പോള്‍ അടല്‍ജി പറഞ്ഞു, ”ഇപ്പോള്‍ ഇന്ദിരാജിക്ക് സന്തോഷമായി. അവര്‍ ഞങ്ങളെ കാണുമ്പോള്‍ ചിരിക്കുന്നു, അനുകമ്പയും കാണിക്കുന്നു.”
1957 -ല്‍ അടല്‍ജി ലോകളസഭാംഗമായി. അനുപമ വാഗ്മിയായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തിന്റെ വിടവ് നികത്താന്‍ ആ യുവ സാമാജികന് സാധിച്ചു. ലോക്സഭാ സ്പീക്കറായിരുന്ന അനന്തശയനം അയ്യങ്കാര്‍ സഭയിലെ ഏറ്റവും നല്ല പ്രസംഗകരെപ്പറ്റി പറഞ്ഞത് ഇങ്ങനെ: ‘ഹിന്ദിയില്‍ വാജ്പേയി, ഇംഗ്ലീഷില്‍ ഹിരണ്‍ മുഖര്‍ജി.’
ജനസംഘത്തിന്റെ ഏറ്റവും വലില വിമര്ശകന് പണ്ഡിറ്റ് നെഹ്റുവായിരുന്നു. എങ്കിലും വാജ്പേയിയോട് സ്നേഹപൂര്‍വമായ സമീപനമായിരുന്നു നെഹ്റുവിന്. നെഹ്റുവിനെ വിമര്‍ശിക്കുമ്പോഴും നര്‍മത്തില്‍ പൊതിഞ്ഞ അമ്പുകള്‍ അയയ്ക്കാനാണ് അടല്‍ജിയും ശ്രദ്ധിച്ചിരുന്നത്.
ഒരിക്കല്‍, ജനസംഘത്തിന്റെ നയങ്ങളെ ജനമധ്യത്തില്‍ തെറ്റിദ്ധരിക്കുമാറ് നെഹ്റു അവതരിപ്പിച്ചപ്പോള്‍ അടല്‍ജി തിരിച്ചടിച്ചു: ”പണ്ഡിറ്റ്ജി, അങ്ങ് നിത്യവും ശീര്‍ഷാസനം ചെയ്യാറുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, ജനസംഘത്തിനെ അങ്ങനെ തലകുത്തിനിന്നുകൊണ്ടുതന്നെ നോക്കണമെന്നുണ്ടോ?’ നെഹ്റുവടക്കം സഭ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.
വിമര്‍ശനം മൂക്കുമ്പോള്‍ ഇന്ദിരയ്ക്ക് ദേഷ്യം വരും. കൈയുയര്‍ത്തി സംസാരിക്കുന്ന അടല്‍ജിയുടെ നേരേ നോക്കി ഇന്ദിരാഗാന്ധി പറഞ്ഞു, ”കണ്ടോ, ഹിറ്റ്ലറെപ്പോലെയാണ് മെമ്പര്‍ സംസാരിക്കുന്നത്.” ഉടനെ അടല്‍ജി കൈകള്‍ മാറത്തുകെട്ടി പ്രസംഗം തുടര്‍ന്നു. ”ഫാസിസ്റ്റുകള്‍ കൈകള്‍ മാറത്ത് അടക്കിപ്പിടിച്ചും പ്രസംഗിക്കാറുണ്ട്.” എന്നായി ഇന്ദിര.
1984 ലെ തെരഞ്ഞെടുപ്പില്‍ അടല്‍ജിക്കെതിരേ പലതവണ ആക്രമണം ഉണ്ടായി. ഇന്ദിരയുടെ വധത്തിന് ഉത്തരവാദികള്‍ സിക്കുകാരായിരുന്നെങ്കിലും ബിജെപി വേണ്ടത്ര ഹിന്ദുസ്പിരിറ്റ് ഉള്‍ക്കൊണ്ട് പ്രതികരിച്ചില്ലെന്ന് കോണ്‍ഗ്രസുകാര്‍ക്ക് ആക്ഷേപമുണ്ടായിരുന്നു. അതായത് സിക്കുകാരെ കൂട്ടക്കൊല ചെയ്യാന്‍ കോണ്‍ഗ്രസുകാര്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ ബിജെപിക്കാര്‍ അവര്‍ക്കൊപ്പം കൂടിയില്ല എന്നതായിരുന്നു ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: