അടല്‍ജി അവശേഷിപ്പിക്കുന്ന പൈതൃകത്തെക്കുറിച്ചാണ്, അദ്ദേഹം സമ്മാനിച്ച നന്മയെക്കുറിച്ചാണ് ഇനി നാം ചിന്തിക്കേണ്ടത്. സാധാരണക്കാര്‍ വിജയശ്രീലാളിതരാകുന്ന ഇന്ത്യയിലാണ് അടല്‍ജി വിശ്വസിച്ചത്. ചായക്കച്ചവടക്കാരന്റെ മകന് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതിന് രണ്ടു പതിറ്റാണ്ടു മുന്‍പേ, 1996 ആഗസ്റ്റ് 15ന് വാജ്പേയി പറഞ്ഞു, പൊടിയും പുകയും നിറഞ്ഞ ഗ്രാമാന്തരീക്ഷത്തില്‍ നിന്നുള്ള ഒരു സ്കൂള്‍ അധ്യാപകന്റെ മകന് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് ത്രിവര്‍ണ്ണ പതാക പാറിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയുടേയും സാധ്യതയുടേയും പ്രതീകമാണെന്ന്.
അടല്‍ജിയെ ഏറ്റവും മതേതരനായ ഹിന്ദുവെന്നോ, ചരിത്രത്തിലെ മികച്ച ദേശീയവാദിയെന്നോ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവും ആയ വൈരുദ്ധ്യങ്ങളെ നയതന്ത്രജ്ഞതയിലൂടെയും ബുദ്ധിശക്തിയിലൂടെയും സമന്വയിപ്പിച്ച ഇന്ത്യയിലെ മഹാനായ ഒരേ ഒരു നേതാവെന്നോ വിളിക്കാം. 2004 ജനുവരിയില്‍ ഒരഭിമുഖത്തില്‍ സ്വരാജ് എന്നതിനെപ്പറ്റി വളരെ ഹ്വസ്വമായി അദ്ദേഹം എനിക്ക് വിശദീകരിച്ച് തന്നു. ആദ്യം താനൊരു ഇന്ത്യക്കാരനാണെന്ന തികഞ്ഞ ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. ഇറക്കുമതി ചെയ്ത പഞ്ചനക്ഷത്ര വീഡിയോ സംസ്ക്കാരത്തിലേക്ക് പരക്കംപായുന്നത് തടയാന്‍ യുവാക്കള്‍ക്കിടയില്‍ തങ്ങള്‍ ഒന്നാണെന്ന, ഇന്ത്യക്കാരാണെന്ന ബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം.
പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇറങ്ങിയിട്ടും അടല്‍ജി ഒരു നല്ല സംയോജകനായിട്ടാണ് അറിയപ്പെട്ടത്. രാഷ്ട്രീയത്തില്‍, അഭിപ്രായ സമന്വയമുണ്ടാക്കുകയും സഖ്യകക്ഷികളെയും എതിരാളികളെയും ബഹുമാനിക്കുകയും ചെയ്യുന്നതായിരുന്നു അടല്‍ജിയുടെ കൈയൊപ്പ്.
വിശാലമായ ദേശീയ പാതാ ശൃംഖലകള്‍ വഴി ഇന്ത്യയെ ബന്ധിപ്പിച്ചും പരസ്പര സംഘര്‍ഷങ്ങള്‍ ഇല്ലാത്ത നക്ഷത്ര സമൂഹങ്ങളുള്ള, ഓരോന്നിനും സ്വന്തമായ സൗരയൂഥമുള്ള, പ്രകൃതി നിയമങ്ങള്‍ അനുസരിച്ച് കേന്ദ്രത്തിനു ചുറ്റം ഗ്രഹങ്ങള്‍ വലം വയ്ക്കുന്ന ഒരു സ്വര്‍ഗീയ പ്രപഞ്ചമായ ഇന്ത്യയെയാണ് അദ്ദേഹം വിഭാവനം ചെയ്തിരുന്നത്.
ഇന്ത്യ, ഐക്യവും പൊരുത്തവുമുള്ള രാഷ്ട്രം എന്ന പ്രതിച്ഛായ ലോകത്തിനു മുന്‍പാകെ കാഴ്ച വച്ചുവെന്നതാണ് വാജ്പേയിയുടെ ഏറ്റവും വലിയ നന്മ. റഷ്യ, അമേരിക്ക, ചൈന, മലേഷ്യ, സിംഗപ്പൂര്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സാമ്പത്തിക കരാറുകള്‍ ഒപ്പിടുകയും അയല്‍ക്കാരുമായുള്ള സൗഹൃദബന്ധം ശക്തമാക്കുകയും ചെയ്തതു വഴി അദ്ദേഹം ഇന്ത്യയെ ലോകവുമായും സംയോജിപ്പിച്ചു. ഇന്ത്യയെ സംയോജിപ്പിച്ചതാണ് അദ്ദേഹത്തിന്റെ സുപ്രധാന പൈതൃകം.
ഇന്ത്യയുമായുള്ള തന്റെ ബന്ധം സമ്പൂര്‍ണ്ണവും ദൃഢവുമായ ഒരു കരാറാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം ഇന്ത്യക്കൊപ്പം വളര്‍ന്നു.അധികാര ശ്രേണിയിലായതിനാലോ, മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയതിനാലോ അല്ല വാജ്പേയി പ്രധാനമന്ത്രിയായത്. അദ്ദേഹം ഇന്നും ഇന്ത്യയുടെ യഥാര്‍ഥ മുഖമാണ്. മുപ്പത്തഞ്ചാം വയസില്‍ ആരാധകര്‍ അദ്ദേഹത്തെ ഹൃദയ സമ്രാട്ടെന്നു വിളിച്ചു. ഇന്ത്യയില്‍ ടെലിവിഷന്‍ യുഗം ആരംഭിക്കും മുന്‍പു തന്നെ അദ്ദേഹത്തിന് ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ വലിയ ജനപിന്തുണ ലഭിച്ചു. ഒരിക്കല്‍ വാജ്പേയിയുടെ പ്രസംഗം കേള്‍ക്കാന്‍ ഞാന്‍ മൂന്നു മൈല്‍ നടന്നുപോയത് ഓര്‍ക്കുന്നു. മനസും ഹൃദയവും കീഴടക്കുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു വ്യാഴവട്ടമായി, പാര്‍ലമെന്റ്, രാഷ്ട്രീയ നേട്ടത്തിന് വികസനം തടയുന്ന, ശബ്ദായമാനമായ യുദ്ധക്കളമായി മാറി. പാര്ലമെന്റേറിയന് എന്ന നിലയ്ക്ക്, നല്ല പ്രസംഗകന്, വിട്ടുവീഴ്ചയില്ലാത്ത ജനാധിപത്യ വാദി എന്നീ നിലകളിലുള്ള വാജ്പേയിയുടെ റിക്കാര്‍ഡിന് സമാനതയില്ല. രാഷ്ട്രീയത്തിനപ്പുറമുള്ള ഉദാരമനസ്കതയായിരുന്നു അദ്ദേഹിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: