രാഷ്ട്രീയത്തിന് അതീതമായി നിലപാടുകളെടുക്കാന്‍ ധീരത പ്രകടിപ്പിച്ച ഒരു ഭരണാധികാരി- അടല്‍ ബിഹാരി വാജ്പേയിയുടെ വേര്‍പാടിന്റെ സമയത്ത് അദ്ദേഹത്തെ അങ്ങിനെ വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
കേരളത്തിലെ മുഖ്യമന്ത്രിയായി 1977 ല്‍ ഞാന്‍ ആദ്യമായി ചുമതലയേറ്റ കാലത്താണ് വാജ്പേയിയുമായി നേരിട്ട് ബന്ധപ്പെടാന്‍ തുടങ്ങിയത്. അന്ന് അദ്ദേഹം മൊറാര്‍ജി ദേശായി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി ആയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടം മുതല്‍ വാജ്പേയിയുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളെക്കുറിച്ച് ധാരാളം കേട്ടും, വായിച്ചും അറിഞ്ഞിരുന്നു.
സാധാരണ രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തനായി രാഷ്ട്രീയത്തിന് അതീതമായി പ്രശ്നങ്ങളെ കാണാന്‍ കഴിയുകയും എതിരാളികളുടെ നേട്ടങ്ങളെ അംഗീകരിക്കാന്‍ സാധിക്കുകയും ചെയ്യുന്ന ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മുഖ്യമന്ത്രിയായ ശേഷമാണ് അദ്ദേഹത്തെ ആദ്യം കണ്ടുമുട്ടുന്നത്. ഗള്‍ഫിലേക്കുള്ള കേരളീയരുടെ വ്യാപകമായ യാത്രകള്‍ ആരംഭിച്ച കാലമായിരുന്നു അത്. ഗള്‍ഫിലെ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എംബസി വഴി പരിഹാരം ഉണ്ടാക്കണമെന്നായിരുന്നു എന്റെ ആവശ്യം. ഞാന്‍ ഉന്നയിച്ച ഈ പ്രശ്നത്തോട് അദ്ദേഹം ശുഷ്കാന്തിയോടെ പ്രതികരിച്ചത് ഇന്നും ഓര്‍ക്കുന്നു. അന്ന് അദ്ദേഹത്തിന്റെ മുഖത്ത് കണ്ട പുഞ്ചിരിയും, പെരുമാറ്റത്തിലെ ഊഷ്മളതയും എന്നും അദ്ദേഹം എന്നോട് കാണിച്ചിരുന്നു.
2001 ല്‍ ഞാന്‍ മൂന്നാമത് മുഖ്യമന്ത്രി ആയപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. ആ കാലഘട്ടത്തില്‍ കേരളത്തിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ആവശ്യപ്പെട്ട് നിരന്തരമായി അദ്ദേഹത്തെ സമീപിക്കുമായിരുന്നു. എല്ലായ്പ്പോഴും കേരളത്തോട് വളരെ സഹായകരമായ നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണം നടന്ന ദിവസം എല്ലാ കൂടികാഴ്ചകളും അദ്ദേഹം റദ്ദാക്കിയപ്പോഴും എന്നെ മാത്രം കാണാനും കേരളത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും തയാറായ അദ്ദേഹത്തിന്റെ വലിയ മനസ് ഞാന്‍ ഇന്നും ഏറെ നന്ദിയോടെ ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: