(1965ല്‍ ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍ എഴുതിയ ഒരു ലേഖനമാണിത്. കേരളത്തെപറ്റി മറ്റൊരു ദേശീയ നേതാവിനും ഉണ്ടായിട്ടില്ലാത്ത ഒരു ഉള്‍കാഴ്ച വാജ്പേയിക്ക് ഉണ്ടായിരിന്നുവെന്ന് ഈ ലേഖനം വ്യക്തമാക്കും. അടല്‍ജി വിടപറയുന്നു, പക്ഷേ, നാല്‍പ്പതാണ്ടു മുമ്പെഴുതിയ ആ ലേഖനത്തിലെ വസ്തുതകള്‍ അതേപടി നിലനില്ക്കുന്നു)
”1965 ജൂലൈ 15ന് ഒരു ന്യൂദല്‍ഹി പത്രത്തില്‍ താഴെപറയുന്ന വാര്‍ത്ത വായിക്കാന്‍ ഇടയായി. തങ്ങള്‍ വഞ്ചിതരായെന്ന് 20 വയസ്സില്‍ താഴെ പ്രായമുള്ള 19 കേരളീയ യുവാക്കളുടെ പ്രസ്താവന തിലക്നഗര്‍ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നു. ഇവരില്‍ നാലു പെണ്‍കുട്ടികളുമുണ്ട്. എല്ലാവരും കൊല്ലം ജില്ലാക്കാരാണ്. ഒരു പട്ടാളക്കാരന് കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ പല സംഘങ്ങളായിട്ടാണ് അവരെ കൊണ്ടുവന്നത്.
ജോലി കൊടുക്കാമെന്നു പറഞ്ഞ് അവരുടെ രക്ഷിതാക്കളില്‍നിന്നും പട്ടാളക്കാരന് 14,000 രൂപ വാങ്ങിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ആ കുട്ടികള്‍ക്ക് ജോലി കിട്ടിയെന്ന് വീട്ടിലേക്കെഴുതാനും അയാള്‍ പ്രേരിപ്പിക്കുകയുണ്ടായി. അവരില്‍ മിക്കവരും മെട്രിക്കുലേഷന്‍ പാസ്സായവരാണ്. അവരെ ചെറു സംഘങ്ങളായി വേറെവേറെ പാര്‍പ്പിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള മറ്റാരെയും കാണാന്‍ അവരെ സമ്മതിച്ചിരുന്നില്ല. പെണ്‍കുട്ടികളേയും ചില ആണ്‍കുട്ടികളേയും ദില്ലി കന്റോണ്‍മെന്റിന് സമീപമുള്ള ഹരിനഗറിലെ ഒരു ലോഡ്ജിലും ബാക്കിയുള്ളവരെ കരോള്‍ബാഗിലും പരിസരങ്ങളിലും പാര്‍പ്പിച്ചു.
ചിലരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ക്ഷേമത്തെപ്പറ്റി ദില്ലി മലയാളി അസോസിയേഷനോട് എഴുതി അനേ്വഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. മുമ്പൊരിക്കല്‍ ജബല്‍പൂരിലും ജോലി കൊടുക്കാമെന്നു പറഞ്ഞ് ഏതാനും പെണ്‍കുട്ടികളെ ഒരു പട്ടാളക്കാരന് കബളിപ്പിച്ചതായി ദല്‍ഹി മലയാളി അസോസിയേഷന് സെക്രട്ടറി പി. ഹരിഹരന് അറിയിച്ചു. ജോലി ലഭിച്ചശേഷം ശമ്പളത്തിന്റെ പകുതി കൊടുക്കാത്തതിനാല്‍ അവരില്‍ ഒരുവളെ ആ സൈനികന് വെടിവച്ചുവത്രെ.
ഉപജീവനമാര്‍ഗം ഉപേക്ഷിച്ച് ഗതികെട്ട് ഏതു ചൂതിനും ഇറങ്ങാന്‍ തയ്യാറുള്ള കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ ദയനീയമായ സ്ഥിതിവിശേഷത്തെ ഈ സംഭവം എടുത്തുകാട്ടുന്നു.
യുവാക്കളുടെ പ്രശ്നമാണ് കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നം. അവര്‍ വിദ്യാസമ്പന്നരാണ്. അതേസമയം തൊഴിലില്ലാത്തവരും, പക്ഷേ രോഷാകുലരും. അവര്‍ക്ക് സാമര്‍ത്ഥ്യമുണ്ട്. എന്നാല്‍ വികാരഭരിതമാകാനാണിഷ്ടം. കിണഞ്ഞു പണിയെടുക്കും. പക്ഷേ, സ്വന്തം കാര്യം മാത്രം നോക്കും. സാമ്പത്തിക ബാധ്യതകളും രാഷ്ട്രീയാരാജകത്വവും കൂടി കേരളീയരെ പരാജയബാധിതരാക്കിയിരിക്കുന്നു. ഭാവിയെക്കുറിച്ച് ആശയറ്റവരായി, കാര്യങ്ങള്‍ അതിന്റെ വഴിക്കൊഴുകിപ്പോകുന്നതുകൊണ്ട് അവര്‍ തൃപ്തിയടയുന്നു. ഇത് തീര്‍ച്ചയായും പരിതാപകരമായ സ്ഥിതിയാണ്.
വിമോചനസമരകാലത്ത് കേരളം സന്ദര്‍ശിച്ചത് ഞാനോര്‍ക്കുന്നു. യാത്രക്കിടയില്‍ പലപ്പോഴും കശ്മീരിന്റെ സ്മരണ വന്നു. പ്രകൃതിഭംഗിയില്‍ കേരളത്തിന് എതിരാളികളില്ല. അതിനുപുറമെ ധാതുസമ്പത്തും വനവിഭവങ്ങളും കൊണ്ട് ധന്യവുമാണ്. ചെമ്പ്, വെളുത്തീയം, കറുത്തീയം, അഭ്രം, മോണോസൈറ്റ്, ഇല്‍മനൈറ്റ്, റൂട്ടൈന്‍, സില്‍ക്കണ്‍, സിലിക്കൈറ്റ് തുടങ്ങിയവ ഇവിടെ സുലഭമാണ്. കോപ്പകൂട്ടിന് പറ്റിയ ചീനമണ്ണിനും കേരളം പ്രസിദ്ധമാണ്. സംസ്ഥാനത്തിന്റെ വിസ്തീര്‍ണത്തില്‍ 25 ശതമാനം വനങ്ങളാണ്.
പ്രകൃതി വാരിക്കോരി ചൊരിഞ്ഞിട്ടുള്ള ഈ സമ്മാനങ്ങളെ ഉപയോഗിക്കുന്നതില്‍ മനുഷ്യന് പരാജയപ്പെട്ടു. സമ്പന്നമായ കേരളഭൂമിയില് പാര്‍ക്കുന്നത് ദാരിദ്ര്യത്തിന് അടിമപ്പെട്ട ഒരു ജനസഞ്ചയമാണ്. സംസ്ഥാനത്തെ അളവറ്റ പ്രകൃതി വിഭവങ്ങളെ മെരുക്കിയെടുത്ത് കൃഷിയും വ്യവസായവും ഉറച്ച അടിസ്ഥാനത്തില്‍ അഭിവൃദ്ധിപ്പെടുത്തുവാന്‍ ഒരു ശ്രമവും നടന്നിട്ടില്ല. വിസ്തൃതി കുറവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ജനസംഖ്യ വര്‍ധിക്കുന്തോറും പ്രതിശീര്‍ഷ കൃഷിയോഗ്യ ഭൂമിയുടെ വിസ്തീര്‍ണ്ണം കുറഞ്ഞുവരുന്നതും. കൃഷിഭൂമി തുണ്ടായി ഭാഗിക്കുന്നതിന്റെയും പ്രശ്നം രൂക്ഷമായി വരുന്നു. 60 ശതമാനം കൈവശഭൂമികളും ഒരേക്കറില്‍ താഴെ മാത്രം വിസ്തീര്‍ണ്ണമുള്ളവയാണ്. അതിനാല്‍ പ്രതി ഏക്കര്‍ വിളവിന്റെ തോത് കുറഞ്ഞുവരുന്നതില്‍ അത്ഭുതപ്പെടാനില്ല. ഭക്ഷണാവശ്യത്തിന്റെ 50 ശതമാനംപോലും ഉല്‍പ്പാദിപ്പിക്കാന്‍ കേരളത്തിനു കഴിയുന്നില്ല.
ഭൂമിയുടെ മേല്‍ ജനസംഖ്യയുടെ വര്‍ധമാനമായ സമ്മര്‍ദ്ദത്തെ നേരിടാന്‍ ധൃതഗതിയിലുള്ള വ്യവസായവല്‍ക്കരണമായിരുന്നു അടിയന്തര ആവശ്യം. സ്വാതന്ത്ര്യം കിട്ടി 17 വര്‍ഷമായിട്ടും ഈ രംഗത്ത് കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല. ഒരു വന്‍ വ്യവസായവും ഇവിടെ സ്ഥാപിച്ചിട്ടില്ല. കേരളത്തിലെ എണ്ണമറ്റ നദികളുടെ പ്രത്യുല്പാദനക്ഷമത പ്രയോജനപ്പെടുത്താന്‍ ഫലപ്രദമായ നടപടികള്‍ ഇനിയും കൈക്കൊണ്ടിട്ടില്ല.
ഏതായാലും കേരളത്തിലെ സാമ്പത്തിക ദുരിതത്തിന് കാരണം അവിടുത്തെ രാഷ്ട്രീയം തന്നെയാണ്. വ്യവസായവല്‍ക്കരണത്തെ വന്‍തോതില്‍ ആസൂത്രണം ചെയ്യാനും അതിനാവശ്യമായ മൂലധനത്തെയും വിദഗ്ധന്മാരെയും സംഘടിപ്പിക്കുന്നതിനും ഏതു വ്യവസായം എവിടെ തുടങ്ങണമെന്നും ഔചിത്യപൂര്‍വം നിശ്ചയിക്കുന്നതിനും മറ്റുമാവശ്യമായ കഴിവിന്റെയും തന്റേടത്തിന്റെയും പൂര്‍ണമായ അഭാവമാണ് രാഷ്ട്രീയ തലത്തിലുള്ളത്.
രാഷ്ട്രീയ അസ്ഥിരത കേരളത്തിന് ശാപമായിരിക്കുന്നു. 1947 മുതലിങ്ങോട്ട് കേരളം എട്ടു മന്ത്രിസഭകളുടെ പ്രതിഷ്ഠയും പതനവും കണ്ടുകഴിഞ്ഞു. രാഷ്ട്രപതിഭരണത്തെയും കോണ്‍ഗ്രസ്സുകാരെയും പിഎസ്പിക്കാരെയും കമ്യൂണിസ്റ്റുകളെയും കേരളീയര്‍ പരീക്ഷിച്ചുനോക്കി എല്ലാവരും പോരാത്തവരാണെന്നു കണ്ടു.
ഉപരിപ്ലവ ബുദ്ധിയോടെ നോക്കുന്നയാള്‍ക്ക് ഇത്തരം രാഷ്ട്രീയമായ അസ്ഥിരതയ്ക്കു പരിഹാരം രാഷ്ട്രപതിഭരണമാണെന്ന് തോന്നിയേക്കാം. എന്നാല്‍ കേരളീയര്‍ ജനാധിപത്യപരമായ അഭിപ്രായ സ്ഥാപനത്തില്‍ ഉറച്ചു വിശ്വസിക്കുന്നവരാണെന്നും ആ അഭിലാഷം രാഷ്ട്രപതിഭരണം കൊണ്ട് സാധിക്കാമെന്ന് കരുതുന്നത് ശരിയല്ലെന്നുമുള്ള സംഗതി ഒരിക്കലും മറക്കരുത്. ജനങ്ങള്‍ അവസരവാദപരമായ രാഷ്ട്രീയംകൊണ്ട് പൊറുതിമുട്ടിയിരിക്കാം. എന്നാലും തങ്ങളുടെ കാര്യങ്ങള്‍ ദല്‍ഹിയിലിരുന്ന് നടത്തുന്നത് അവര്‍ക്കിഷ്ടമല്ല.
അധികാരത്തിനുവേണ്ടി കിടമത്സരം നടത്തുന്ന നാല് പ്രഗത്ഭസമുദായങ്ങളുടെ രാഷ്ട്രീയമാണ് യഥാര്‍ത്ഥമായും കേരള രാഷ്ട്രീയം, നായര്‍, ഈഴവര്‍, ക്രിസ്ത്യന്‍, മുസ്ലീം എന്നിവരാണവര്‍. അധികാരത്തിനുവേണ്ടിയുള്ള ഓട്ടപന്തയത്തിനു കാരണം രണ്ടു നേട്ടങ്ങള്‍ കിട്ടുമെന്നതാണ്. ഒന്ന് സര്‍ക്കാര്‍ സര്‍വീസില്‍ സ്വാധീനം, രണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിയന്ത്രണം. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസും വിദ്യാഭ്യാസസ്ഥാപനങ്ങളുമാണ് എല്ലാ സ്വാധീനങ്ങളുടെയും അന്തസിന്റെയും അധികാരത്തിന്റെയും ഉറവിടം.
പ്രസ്തുത സമുദായങ്ങള്‍ക്കിടയിലുള്ള സ്പര്‍ധ ശതാബ്ദങ്ങളോളം പഴക്കമുള്ളതാണ്. മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലും സര്‍ക്കാരുദേ്യാഗങ്ങളില്‍ മലയാളികളേക്കാള്‍ തമിഴര്‍ക്ക് പരിഗണന ലഭിച്ചിരുന്നു. അതില്‍ പ്രതിഷേധിച്ച് 1898ല്‍ തിരുവിതാംകൂര്‍ മഹാരാജാവിന് ഒരു മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളും അതില്‍ പങ്കുചേര്‍ന്നു. എന്നാല്‍ അതുകൊണ്ട് പ്രയോജനം നായന്മാര്ക്കു മാത്രമേ ലഭിച്ചിട്ടുള്ളൂ. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം ഉപയോഗിച്ച് സര്‍ക്കാര്‍ ഉദേ്യാഗങ്ങളില്‍ നിയമനം അവര്‍ക്കുതന്നെ കൊടുത്തു. ഈ നയത്തെ എതിര്‍ത്ത് പരാജയപ്പെടുത്തി മറ്റുള്ളവരുടെ കൂടെ നില്‍ക്കേണ്ടതിനുപകരം ബ്രാഹ്മണരും നായന്മാരും സര്‍ക്കാര്‍ ഭാഗം ചേര്‍ന്ന് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും സര്‍ക്കാരിനോടുണ്ടായിരുന്ന വിദേ്വഷത്തിന്റെ പങ്കുകൂടി വാങ്ങി.
രണ്ടരവസരങ്ങളില് എല്ലാ സമുദായങ്ങളും വ്യത്യാസങ്ങള്‍ മറന്ന് ഒത്തുചേരുകയുണ്ടായി. ഉത്തരവാദഭരണത്തിനുവേണ്ടി 1937-47 കാലത്ത് നടന്ന പ്രക്ഷോഭണത്തിലും 1959ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായി ജനാധിപത്യകക്ഷികള്‍ ഒരേ കൊടിക്കീഴില്‍ അണിനിരന്നപ്പോഴുമായിരുന്നു അത്. രണ്ടവസരങ്ങളിലും കോണ്‍ഗ്രസിനുള്ളിലെ സാമുദായിക ക്ലിക്കുകളുടെ ഫലമായിട്ടാണ് ആ ഐക്യം തകര്‍ന്നത്.
കമ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കിയശേഷം കോണ്‍ഗ്രസ് ആദ്യം മുസ്ലിംലീഗിനോടും പിന്നീട് പിഎസ്പിയോടും കള്ളക്കളി കാണിക്കാതിരിക്കുകയും ആഭ്യന്തരമായ വിഭാഗീയ വാസനകളെ നിയന്ത്രിക്കുകയും ചെയ്തിരുന്നുവെങ്കില്‍ കേരളത്തിന് ഒരു ഉറച്ച സര്‍ക്കാരുണ്ടായി ഇവിടുത്തെ സാമ്പത്തിക പിന്നാക്കനില അവസാനിക്കുകയും കേന്ദ്രത്തിന്റെ സഹകരണത്തോടെ വളരെയധികം പുരോഗമിക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു.
1965ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും വലിയ കക്ഷിയായി. കേരളാ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും പിന്തുണ കിട്ടാത്തതിനാല്‍ അവര്‍ക്ക് ഭൂരിപക്ഷം നേടി സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞാല്‍ത്തന്നെ അധികനാള്‍ നിലനില്‍ക്കുകയുമില്ലായിരുന്നു. ആരോടും കൂട്ടില്ലെന്ന ഔദേ്യാഗിക കോണ്‍ഗ്രസിന്റെ നിലപാടാണ് അന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ വരാതിരിക്കാന്‍ ഇടയാക്കിയത്. അടുത്ത തെരഞ്ഞെടുപ്പിലും ഏതെങ്കിലും കക്ഷിക്ക് ഭൂരിപക്ഷം കിട്ടുമോ എന്ന് ഞാന്‍ സംശയിക്കുന്നു. രാഷ്ട്രീയമായ കുഴപ്പവും സാമ്പത്തികമാന്ദ്യവും കേരളത്തിന്റെ വിധിയായിത്തീര്ന്നിരിക്കുകയാണെന്ന് തോന്നുന്നു.
കേരളത്തിലെ ജനങ്ങള്‍ സാമുദായിക സ്പര്‍ധ മറന്ന് മലയാളികള്‍ എന്ന നിലയ്ക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലേ കേരളത്തിന്റെ ചരിത്രത്തില്‍ പുതിയൊരധ്യായം തുടങ്ങൂ. പരശുരാമ മഹര്‍ഷി മഴുവെറിഞ്ഞ് കേരളത്തെ കടലില്‍നിന്നു വീണ്ടെടുത്തു എന്നാണ് കേരളോല്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം. സ്വന്തം പരിശ്രമമാകുന്ന മഴുകൊണ്ട് കേരളത്തെ സാമുദായികതയും വിഭാഗീയതയുമാകുന്ന സമുദ്രത്തില്‍ നിന്നുദ്ധരിക്കാന്‍ ഒരു നവീന പരശുരാമന് ഇന്നാവശ്യമായിരിക്കുന്നു. ഒരു വ്യക്തിക്ക് അപ്രകാരമൊരു പരശുരാമനാകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അതൊരു പ്രസ്ഥാനമായിരിക്കണം. അവരുടെ പൂര്‍വകാല മഹിമ (ക്രിസ്തുവിനും വളരെ മുമ്പ് കേരളത്തിന് ബാബിലോണിയയുമായി വ്യാപാരബന്ധമുണ്ടായിരുന്നു) ഓര്‍മിപ്പിക്കുകയും ഉണര്‍ന്നെണീറ്റ് ദേശീയതയേയും ജനാധിപത്യത്തേയും മുദ്രാവാക്യങ്ങളാക്കിക്കൊണ്ട് മുന്നേറുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനം. അത്തരമൊരു പ്രസ്ഥാനം ഉടലെടുക്കുന്നതുവരെ കേരളം പ്രശ്നസംസ്ഥാനമായി തുടരുമെന്നാണ് എന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: