എന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഒരേ ഒരാളെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് അദ്ദേഹമാണ്…
അമ്പതാണ്ടിലേറെയായി പാര്‍ട്ടിയില്‍ എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരേയൊരാള്‍, അതും അദ്ദേഹമാണ്… ഒരാശങ്കയുമില്ലാതെ ആരെയെങ്കിലും നേതാവായി ഞാന്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍, അതും അദ്ദേഹമാണ്… അടല്‍ ബിഹാരി വാജ്പേയി.
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഒന്നിച്ച് ഇത്രയും കാലം പ്രവര്‍ത്തിച്ച രണ്ടു നേതാക്കളില്ലെന്നും സ്വതന്ത്ര ഭാരതത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത് അപൂര്‍വതയാണെന്നും പലരും ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ അഭിമാനം തോന്നിയിട്ടുണ്ട്.
അടല്‍ജിയുമായുള്ള ദീര്‍ഘമായ ഈ സൗഹൃദം എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നേട്ടമാണ്.
അടല്‍ജിയെ ഞാന്‍ ആദ്യം കാണുന്നത് 1952ലാണ്. ഭാരതീയ ജനസംഘത്തിന്റെ ഊര്‍ജസ്വലനായ യുവപ്രവര്ത്തകനാണ് അടല്‍ജി. ഞാനന്ന് ആര്‍എസ്എസ് പ്രചാരകന്. രാജസ്ഥാനിലെ കോട്ട എന്ന പ്രദേശത്തു വെച്ചായിരുന്നു കൂടിക്കാഴ്ച. ജനസംഘം രൂപീകരിച്ച കാലം. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്കൊപ്പമുള്ള ട്രെയിന്‍ യാത്രയായിരുന്നു അത്. അന്ന് ഡോ. മുഖര്‍ജിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു അടല്‍ജി. ആദര്‍ശത്തിന്റെ യുവത്വം തുളുമ്പുന്ന, കാവ്യാത്മകമായ രൂപം… അന്നു കണ്ട അടല്‍ജിയെ എക്കാലവും ഞാന്‍ മനസില്‍ വരച്ചിട്ടത് അങ്ങനെയാണ്. അന്ന് അദ്ദേഹത്തിന് ഇരുപത്തേഴ്, ഇരുപത്തെട്ടു വയസു പ്രായം വരും. ആ മനസില്‍ എന്തോ എരിയുന്നതായി എനിക്കു തോന്നിയിരുന്നു. ഉള്ളിലെ അഗ്നിയുടെ തിളക്കം ആ മുഖത്ത് ജ്വലിക്കുന്നുണ്ടായിരുന്നു.
ആ ഒറ്റയാത്രയ്ക്കൊടുവില് ഞാനുറപ്പിച്ചു, ഇതാ അസാധാരണനായ ഒരു ചെറുപ്പക്കാരന്. അദ്ദേഹത്തെക്കുറിച്ച് അറിയണം.
പാഞ്ചജന്യയുടെ സ്ഥാപക പത്രാധിപരായിരുന്നു അടല്‍ജി. ഞാനാവട്ടെ പാഞ്ചജന്യയുടെ സ്ഥിരം വായനക്കാരനും. അടല്‍ജിയുടെ കരുത്തുറ്റ മുഖപ്രസംഗങ്ങള്‍ എന്നെ സ്വാധീനിച്ചു. പലപ്പോഴും അടല്‍ജിയുടെ കവിതകളും പ്രസിദ്ധീകരിച്ചിരുന്നു. രാഷ്ട്രധര്‍മ പ്രകാശന്റെ പ്രസാധനത്തില്‍ ലക്നൗവില്‍ നിന്ന് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയാണ് പാഞ്ചജന്യ ആരംഭിച്ചത്. എഴുത്തും പ്രൂഫ് വായനയും കംപോസിങ്ങും പിന്നെ മാസികയുടെ അടുക്കിക്കെട്ടും അടക്കം എല്ലാ ജോലികളും അടല്‍ജിയും ദീന്‍ദയാല്‍ജിയും ഒന്നിച്ചാണ് ചെയ്തിരുന്നത് എന്ന് അന്നേ കേട്ടിരുന്നു.
കുറച്ചു കാലങ്ങള്‍ക്കു ശേഷം രാജസ്ഥാനിലേക്ക് അടല്‍ജി വീണ്ടും വന്നു. അന്ന് അദ്ദേഹത്തിനൊപ്പം ഞാനും യാത്ര ചെയ്തു. പ്രഥമദര്‍ശനാനുരാഗം സത്യമായിരുന്നു എന്ന് ഈ യാത്രയില്‍ ബോധ്യമായി. അസാധാരണമായ വ്യക്തിത്വം, ആയിരങ്ങളെ ആവേശഭരിതരാക്കുന്ന പ്രസംഗം, ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് വിവരിക്കുമ്പോഴും ആള്‍ക്കൂട്ടത്തെ വശീകരിക്കുന്ന നര്‍മം…ഇതെല്ലാം എന്നെ കീഴടക്കി. ആ യാത്രയ്ക്കൊടുവില്‍ ഞാന്‍ ഒന്നുറപ്പിച്ചു, കാലം കാത്തുവച്ച മനുഷ്യനാണിത്, ഒരിക്കല്‍ ഈ മനുഷ്യന് ഈ രാഷ്ട്രത്തിന്റെ നായകനാവും…
1957ലാണ് അടല്‍ജി പാര്‍ലമെന്റിലേക്ക് ജയിച്ചത്. അക്കാലത്തു തന്നെ എന്റെ ജീവിതത്തിലും വലിയൊരു വഴിത്തിരിവുണ്ടായി. തട്ടകം രാജസ്ഥാനില്‍ നിന്ന് ദല്‍ഹിയിലേക്കു മാറ്റാന്‍ ദീന്‍ദയാല്‍ജി അവശ്യപ്പെട്ടു. പാര്‍ലമെന്റ് പ്രവര്‍ത്തനത്തില്‍ അടല്‍ജിയെ സഹായിക്കാന്‍ നിര്‍ദേശവും. പിന്നീടങ്ങോട്ട് ജനസംഘമായാലും ബിജെപിയായാലും ഞങ്ങളുടെ യാത്ര ഒന്നിച്ചായിരുന്നു. പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ ശബ്ദമായി അടല്‍ജി മാറി. വിവരിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള സ്വീകാര്യത അദ്ദേഹം സ്വന്തമാക്കി.
1968 ഫെബ്രുവരിയിലായിരുന്നു ദീന്‍ദയാല്‍ജിയുടെ ആകസ്മിക അന്ത്യം. പാര്‍ട്ടി അധ്യക്ഷസ്ഥാനവും അടല്‍ജിക്ക് ഏറ്റെടുക്കേണ്ടി വന്നു. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടം. അടല്‍ജി അവസരത്തിനൊത്തുയര്‍ന്നു. പാര്‍ട്ടിക്കു കരുത്തു നല്കി. അന്ധേരേ മേം ഏക് ഝിങ്കാരി, അടല്‍ ബിഹാരി..അടല്‍ബിഹാരി…(അന്ധകാരത്തിലെ പ്രതീക്ഷഅടല് ബിഹാരി…അടല്‍ ബിഹാരി…) പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും ഈ മുദ്രാവാക്യം പടര്‍ന്നു.
1980ല്‍ ബിജെപിയുടെ രൂപീകരണത്തിലേക്ക് ഞങ്ങള്‍ ഒന്നിച്ചു നീങ്ങി. 1984ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം അങ്ങേയറ്റം നിരാശാജനകമായിരുന്നു എന്നറിയാമല്ലോ? ജയിച്ചത് രണ്ടു സീറ്റില്‍ മാത്രം. ഗ്വാളിയറില്‍ അടല്‍ജിക്കു പരാജയം. ഇന്ദിര ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗം സൃഷ്ടിച്ച അസാധാരണ സാഹചര്യമായിരുന്നു അന്ന്. അതൊരു ലോകസഭാ തെരഞ്ഞെടുപ്പായിരുന്നില്ല, ശോകസഭാ തെരഞ്ഞെടുപ്പായിരുന്നു.
ഒരു മിതവാദിയും മറ്റൊരു തീവ്രവാദിയും
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദേശീയ തലത്തില്‍ എന്നെയും അടല്‍ജിയേയും അന്നു വരെയില്ലാത്ത തരത്തില്‍ രണ്ടു വിശേഷണങ്ങളുടെ അകമ്പടിയോടെ വേര്‍തിരിച്ചു നിര്‍ത്തിത്തുടങ്ങി. ഒരര്‍ഥത്തില്‍ ചില മാധ്യമങ്ങളാണ് അതിനു തുടക്കം കുറിച്ചത്. പിന്നീട് വ്യാപകമായി അതു പ്രചരിച്ചു. അയോധ്യാ പ്രക്ഷോഭത്തിന് പിന്തുണ ആര്‍ജ്ജിക്കാന്‍ ഞാന്‍ രഥയാത്ര ആരംഭിച്ച ഘട്ടമായിരുന്നു അത്. അടല്‍ജിയെ മിതവാദിയായും എന്നെ ഹിന്ദുത്വ തീവ്രവാദിയായും ചിത്രീകരിച്ചു തുടങ്ങി. തുടക്കത്തില്‍ ഇത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.
ഹവാലക്കേസില്‍ എന്നെ ഉള്‍പ്പെടുത്തി കള്ളക്കേസ് കെട്ടിച്ചമച്ചപ്പോള്‍ കോടതിയില്‍ നിരപരാധിത്വം തെളിയുന്നതു വരെ പാര്‍ലമെന്റിലേക്കില്ല എന്നു ഞാന്‍ പ്രഖ്യാപിച്ചു. 1996ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നു തീരുമാനിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് അന്ന് അടല്‍ജിയാണ് മത്സരിച്ചത്. സ്ഥിരം മണ്ഡലമായ ലക്നൗവില്‍ നിന്നും അടല്‍ജി ജനവിധി നേടി. അക്കാലത്ത് അദ്ദേഹം എന്നോടു പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം, എന്നില്‍ അര്‍പ്പിച്ച വിശ്വാസം…ഇതൊന്നും മറക്കാനാവില്ല. പ്രതീക്ഷിച്ചിരുന്നതു പോലെ രണ്ടിടത്തും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച അടല്‍ജി പിന്നീട് ഗാന്ധിനഗറില്‍ നിന്നു രാജിവെച്ചു, ലക്നോ നിലനിര്‍ത്തി. ബിജെപിയുടെ ഏറ്റവും ഉന്നതതലത്തിലെ രണ്ടു നേതാക്കള്‍ എത്രമാത്രം യോജിപ്പോടെയാണ് മുന്നോട്ടുപോകുന്നത് എന്ന സന്ദേശമാണ് അടല്‍ജി നല്‍കിയത്.
മുംബൈയില്‍ 1995ല്‍ സംഘടിപ്പിച്ച മഹാധിനിവേശില് നിന്ന് അത്തരത്തില്‍ മറ്റൊരു സന്ദേശമാണ് ജനങ്ങളിലേക്ക് സന്നിവേശിച്ചത്. തൊട്ടടുത്ത വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടല്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ പ്രഖ്യാപിച്ചു. എന്തിനായിരുന്നു ആ പ്രഖ്യാപനം? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തില്‍, ദുഃഖകരമെന്നു പറയട്ടെ, പിന്നീടു കുറേക്കാലത്തേക്ക് ചില തെറ്റായ നിഗമനങ്ങള്‍ പ്രചരിച്ചിരുന്നു. പാര്‍ട്ടിക്കു ഭൂരിപക്ഷം കിട്ടിയാല്‍ സര്‍ക്കാരിനു നേതൃത്വം നല്കാന് കൂടുതല്‍ യോഗ്യത താങ്കള്‍ക്കായിരുന്നില്ലേ എന്ന്
പാര്‍ട്ടിയിലേയും സംഘത്തിലേയും പല സുഹൃത്തുക്കളും അന്ന് എന്നോടു ചോദിച്ചതാണ്. പക്ഷേ, എന്റെ പ്രഖ്യാപനത്തിന്റെ നന്മയില് എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. വിയോജിച്ചവര്ക്കു നല്‍കേണ്ട മറുപടിയെക്കുറിച്ചും എനിക്ക് തെല്ലും സംശയമുണ്ടായിരുന്നില്ല. കൂടുതല്‍ ജനകീയ സ്വീകാര്യത അടല്ജിക്കായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എനിക്കുണ്ടായിരുന്ന കര്‍ക്കശക്കാരനായ ആദര്‍ശവാദി എന്ന പ്രതിച്ഛായയ്ക്ക് അയോധ്യ പ്രക്ഷോഭത്തോടെ മാറ്റമുണ്ടായി എന്നതു സത്യമാണ്. എന്നാല്‍ അടല്‍ജിയാണ് നേതാവ്.
ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം 1998ല്‍ ബിജെപിയെ അധികാരത്തിലെത്തിച്ചു. അടല്‍ജിയുടെ സര്‍ക്കാരില്‍ ഞാന്‍ രണ്ടാമനായിരുന്നു. 2002 ജൂണ്‍ 29ന് എന്നെ ഉപപ്രധാനമന്ത്രിയായി നിയോഗിച്ചു. ഞാന്‍ ഉപപ്രധാനമന്ത്രിയായതോടെ സമാന്തര അധികാര കേന്ദ്രം സൃഷ്ടിക്കപ്പെട്ടുവെന്ന് ചില രാഷ്ട്രീയ കേന്ദ്രങ്ങളും മാധ്യമങ്ങളും പ്രചരിപ്പിച്ചു. അത്തരം പ്രചാരണങ്ങളെ ഞാന്‍ അവഗണിച്ചു.
പരസ്പര വിശ്വാസത്തോടെ ബഹുമാനത്തോടെ
എങ്ങനെ അമ്പതുവര്‍ഷത്തിലേറെയായി അടല്ജിക്കൊപ്പം പ്രവര്‍ത്തിക്കുന്നു? നിങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യസങ്ങളുണ്ടായിട്ടില്ലേ? ഒരു പക്ഷേ ഞാന്‍ ഏറ്റവുമധികം നേരിട്ടിട്ടുള്ള ചോദ്യങ്ങളാണിവ. ഈ ചോദ്യത്തിനു പിന്നിലെ കെണി പലപ്പോഴും എനിക്കു മനസ്സിലായിട്ടുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ദശാബ്ദങ്ങളുടെ ബന്ധം പരസ്പര മത്സരത്തിന്റേതായിരുന്നില്ല, തര്ക്കങ്ങളുടേതായിരുന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല; തീര്‍ച്ചയായും, പലപ്പോഴും പല വിഷയങ്ങളിലും രണ്ടുപേര്‍ക്കും രണ്ട് അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. രണ്ടു വ്യക്തികളാണ്. മറ്റു വ്യക്തികളെ വിലയിരുത്തുമ്പോഴും വിവിധ വിഷയങ്ങളെ വിലയിരുത്തുമ്പോഴും അഭിപ്രായഭിന്നത സ്വാഭാവികം. ഞങ്ങള്‍ക്കിടയിലും അത്തരം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ജനാധിപത്യം അംഗീകരിക്കുന്ന ഏതു സംഘടനയിലും അതുണ്ടാവും. എന്നാല്‍ ഞാനും അടല്‍ജിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമളക്കുന്നത് മൂന്നുഘടകങ്ങളാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. രാഷ്ട്രം ഒന്നാമത്, രാഷ്ട്രീയ കക്ഷി പിന്നീട്, വ്യക്തി അതും കഴിഞ്ഞ്… ജനസംഘത്തിന്റേയും ബിജെപിയുടേയും ഈ ആദര്‍ശമാണ് ഞങ്ങളെ നയിച്ചത്. പരസ്പരവിശ്വാസവും ബഹുമാനവും തകര്‍ക്കുന്ന തരത്തിലേക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ വളരാന്‍ സമ്മതിച്ചിട്ടില്ല. ഇനിയുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്, അടല്‍ജിയെ എന്റെ നേതാവായി സംശയാതീതമായി ഞാന്‍ സ്വീകരിച്ചിരുന്നു എന്നതാണത്.
അടല്‍ജിയുടെ പെരുമാറ്റവും അങ്ങിനെതന്നെയായിരുന്നു. ഏതെങ്കിലും ഒരു പ്രശ്നത്തില്‍ എന്റെ അഭിപ്രായം എന്താണെന്ന് അറിഞ്ഞാല്‍, അതിനോടു വിയോജിപ്പുണ്ടെങ്കില്ക്കൂടി അടല്‍ജി എന്നോടൊപ്പം നില്ക്കുക പതിവായിരുന്നു. ചില കാര്യങ്ങളില്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചാല്‍, ജോ അദ്വാന്‍ജി കെഹ്തെ വോ സഹി (അദ്വാന്‍ജി എന്തു പറഞ്ഞോ അതാണ് ശരി) എന്നാവും മറുപടി. വലിയ ചര്‍ച്ചയാവാന്‍ സാധ്യതയുള്ള പല പ്രശ്നങ്ങളും ഈ ഒറ്റ മറുപടിയില്‍ അവസാനിച്ചതും എനിക്കോര്‍മയുണ്ട്.
അടല്‍-അദ്വാനി സംഘര്‍ഷം
ആറുവര്‍ഷത്തെ എന്‍ഡിഎ ഭരണകാലത്ത് പ്രിയ വിഷയമായിരുന്നു അടല്‍-അദ്വാനി സംഘര്‍ഷം. പല മാധ്യമങ്ങള്‍ ഭാവനാ സൃഷ്ടിയില്‍ ആലങ്കാരികമായ കഥകള്‍ മെനഞ്ഞു ഈ ശീര്‍ഷകത്തിനു കീഴില്‍. പാര്‍ലമെന്റിലും പുറത്തും പലപ്പോഴും ഇത്തരം സങ്കല്‍പ്പങ്ങളെ അടല്‍ജി നിഷേധിച്ചു. ഇന്ത്യാ ടുഡേക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ഇത്തരത്തില്‍ ഒരു ചോദ്യം നേരിട്ടു. ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുമായുള്ള ബന്ധം എങ്ങിനെയാണ്? ബിജെപി രണ്ടു വഴിക്കാണോ നീങ്ങുന്നത്? അടല്‍ജിയുടെ മറുപടി ഇങ്ങനെയായിരുന്നു, ഞാന്‍ എല്ലാ ദിവസും അദ്വാന്ജിയുമായി സംസാരിക്കും. പരസ്പരമുള്ള ചര്‍ച്ചകള്‍ എല്ലാ ദിവസവുമുണ്ട്. എന്നിട്ടും നിങ്ങളില്‍ ചിലര്‍ ഒരേ പല്ലവി പാടിക്കൊണ്ടിരിക്കുന്നു. ഒരിക്കല്‍ക്കൂടി ഞാന്‍ പറയുന്നു, ഞങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല. ഇനിയുണ്ടാവുകയാണെങ്കില് അത് നിങ്ങളെ ഞാന്‍ തന്നെ അറിയിക്കും.
രണ്ടു ഭിന്നതകള്‍, അയോധ്യയും മോദിയും
എനിക്കും അടല്ജിക്കുമിടയില് കാര്യമായ അഭിപ്രായഭിന്നതയുണ്ടായ രണ്ടു സംഭവങ്ങളെക്കുറിച്ച് പറയാം. അയോധ്യാ പ്രക്ഷോഭത്തില്‍ ബിജെപി നേരിട്ടു പങ്കെടുക്കുന്നതില്‍ അടല്‍ജിക്കു യോജിപ്പുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ രൂപപ്പെടുന്ന അഭിപ്രായ സമന്വയത്തോടു യോജിക്കാനുള്ള ജനാധിപത്യബോധം അദ്ദേഹത്തിനുണ്ടായിരുന്നു. പാര്‍ട്ടിയുടെ ഏകാഭിപ്രായം അടല്‍ജി എപ്പോഴും അംഗീകരിച്ചു.
ഗോധ്രയില്‍ കര്‍സേവകര്‍ കൂട്ടക്കൊലയ്ക്ക് ഇരയായതിനു ശേഷം ഗുജറാത്തിലുണ്ടായ കലാപമായിരുന്നു മറ്റൊരു ഘട്ടം. 2002 ഫെബ്രുവരിയിലായിരുന്നു അത്. മുഖ്യമന്ത്രി രൂക്ഷമായ ആരോപണങ്ങള്‍ നേരിട്ട കാലം. മോദിയുടെ രാജിക്കായി മുറവിളി.
മുഖ്യമന്ത്രിയായിട്ട് ഒരു വര്‍ഷം പോലും തികയ്ക്കാത്ത ഒരാളെ ബലിയാടാക്കുന്നത് ശരിയല്ല എന്ന നിലപാടിലേക്കു ഞാനെത്തി. ഗുജറാത്തിലെ സംഭവങ്ങളില്‍ അടല്‍ജി ആഴത്തില്‍ വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. മോദിയുടെ രാജിക്കുള്ള സമ്മര്‍ദവും ഏറുന്നു. അടല്ജിയൊന്നും തുറന്നു പറയുന്നുമില്ല. മോദിയുടെ രാജിയാണ് അടല്‍ജി ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാം. അതിനോട് എനിക്കു യോജിപ്പില്ലെന്ന് അദ്ദേഹത്തിനുമറിയാം.
2002 ഏപ്രില്‍ രണ്ടാം വാരം ഗോവയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി ചേരുന്നു. ഗുജറാത്തിന്റെ കാര്യത്തില്‍ എന്താവും ചര്‍ച്ച? മോദിയുടെ ഭാവി എന്താവും? എല്ലാ ശ്രദ്ധയും ഗോവയിലേക്കായി. ഗോവയിലേക്കുള്ള യാത്രയില്‍ ഞാന്‍ ഒപ്പം വേണമെന്ന് അടല്‍ജി ആവശ്യപ്പെട്ടു. പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രിക്കായി തയാറാക്കിയ ഭാഗത്ത് ഞാനും അടല്‍ജിയും ജസ്വന്ത് സിങ്ങും അരുണ്‍ ഷൂറിയും. രണ്ടര മണിക്കൂര്‍ യാത്രയുടെ തുടക്കത്തില്‍ ഗുജറാത്തിനെക്കുറിച്ച് കാര്യമായി ഞങ്ങള്‍ സംസാരിച്ചു. പിന്നീട് ഞങ്ങള്‍ക്കിടയില്‍ നിശ്ശബ്ദത പടര്‍ന്നു. അടല്‍ജി പതിവു മൗനത്തില്‍. ഏറെ സമയത്തിനു ശേഷം ജസ്വന്താണ് നിശ്ശബ്ദത ഭേദിച്ചത്.
അടല്‍ജിയുടെ മനസ്സില്‍ എന്താണ്? ജസ്വന്ത് ചോദിച്ചു.
രാജിക്കു സമ്മതമാണ് എന്നെങ്കിലും പറയേണ്ടതല്ലേ? അടല്‍ജിയുടെ മറുചോദ്യം.
ഗോവയില്‍ എത്തിയപ്പോള്‍ത്തന്നെ ഞാന്‍ മോദിയുമായി സംസാരിച്ചു. രാജിക്കു സന്നദ്ധത പ്രകടിപ്പിക്കണം എന്നാവശ്യപ്പെട്ടു. ദേശീയ നിര്‍വാഹക സമിതി ഗുജറാത്ത് വിഷയം വിശദമായി ചര്‍ച്ച ചെയ്തു. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാന്‍ രാജിവെയ്ക്കാന്‍ തയാറാണ്, എന്നു പറഞ്ഞാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
രാജി വേണ്ട, രാജി വേണ്ട എന്ന ആരവമാണ് ഹാളില്‍ പിന്നീടു മുഴങ്ങിയത്. പ്രധാനപ്പെട്ട നേതാക്കന്മാരുമായി ഞാന്‍ വെവ്വേറ സംസാരിച്ചു. മോദി രാജിവെയ്ക്കരുത് എന്ന നിലപാടാണ് എല്ലാവരും അറിയിച്ചത്. നമ്മോടു വിടപറഞ്ഞ, പ്രമോദ് മഹാജന് പറഞ്ഞത്, അത്തരത്തിലൊരു ചോദ്യത്തിനു പോലും പ്രസക്തിയില്ലെന്നാണ്.
അടല്‍ജിക്കൊപ്പമുള്ള ഓരോ നിമിഷവും എന്റെ മനസ്സിലുണ്ട്. എഴുപതുകളുടെ പകുതി വരെ ദല്‍ഹിയിലെ റീഗലിലും മറ്റു തിയേറ്ററുകളിലും റിലീസാവുന്ന പുതിയ ഹിന്ദി സിനിമകളൊന്നും ഞങ്ങള്‍ കാണാതെ പോയിട്ടില്ല. 1959ലാണെന്നു തോന്നുന്നു, ദല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പു കാലം. നൂറുകണക്കിനു ജനസംഘം പ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും അടല്‍ജിയും കഠിനാധ്വാനം ചെയ്ത ദിവസങ്ങള്‍. പക്ഷേ, വിജയം ഞങ്ങളെ അനുഗ്രഹിച്ചില്ല. എല്ലാവരും കടുത്ത നിരാശയില്‍. പ്രവര്‍ത്തകര്‍ പിരിഞ്ഞു. ഒരു സിനിമയ്ക്കു പോയാലോ? അടല്‍ജിയുടെ ആ ചോദ്യം സത്യത്തില്‍ എന്നെ അമ്പരപ്പിച്ചു. പഹര്‍ഗഞ്ചിലെ ഇംപീരിയല്‍ തിയേറ്ററില്‍, വിഖ്യാത താരം രാജ് കപൂര്‍ അഭിനയിച്ച സിനിമകാണാനാണ് പോയത്. ദസ്തയേവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന പ്രശസ്ത നോവലിന്റെ പ്രമേയത്തോടു നേരിയ സാമ്യം തോന്നുന്ന കഥ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പാവപ്പെട്ടവരുടെ അവസ്ഥ സൃഷ്ടിച്ച നിരാശയും നെഹ്റുവിയന്‍ കാലത്തെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതിലുള്ള രോഷവും സിനിമയില്‍ നിറഞ്ഞു നിന്നു. എങ്കിലും പ്രഭാതം അകലെയല്ല എന്ന പ്രതീക്ഷയും ആ സിനിമ പങ്കുവെച്ചിരുന്നു. ഫിര്‍ സുബഹ് ഹോഗി(ഇനിയും പ്രഭാതം വരും) എന്ന ആ സിനിമ, സത്യത്തില്‍ എന്റെയും അടല്‍ജിയുടേയും അന്നത്തെ മാനസികാവസ്ഥയോടു ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു.
ഒന്നിച്ചുള്ള പരാജയങ്ങളേക്കാള്‍ എത്രയോ ഉന്നതമായിരുന്നു ഒന്നിച്ചുള്ള വിജയങ്ങള്‍. പരാജയങ്ങളില്‍ നിരാശയോടെ തകര്‍ന്നു പോകരുതെന്ന് ഞങ്ങള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു.
ബിജെപിയുടെ ദീര്‍ഘമായ യാത്രയിലെ ഓരോ പ്രതിസന്ധി ഘട്ടത്തിലും പ്രതീക്ഷയുടേയും ദിശാബോധത്തിന്റേയും സ്രോതസ്സായിരുന്നു അടല്‍ജി, ആ യാത്രയില്‍ അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്നു എന്നതാണ് എന്റെ ആഹ്ലാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: