കല്‍പ്പറ്റ: വയനാട്ടില്‍ വെള്ളപ്പൊക്കത്തിന് കുറവില്ല. ഇന്നലെ വൈത്തിരിയില്‍ 111.4 എംഎം ഉം ബത്തേരിയില്‍ 65.6 എംഎം ഉം മാനന്തവാടിയില്‍ 113എംഎം എന്നിങ്ങനെയാണ് ലഭിച്ച മഴ. ഈ വര്‍ഷ കാലത്ത് 3115 എംഎം മഴ ലഭിച്ചു.
952 വീടുകള്‍ ഭാഗികമായും 307 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ജലനിരപ്പ് കൂടിയതിനെതുടര്‍ന്ന് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. മലങ്കര കോളനി, മലക്കാട്, കുട്ടിരായിന്‍പാലം തുടങ്ങിയ ഭാഗങ്ങളിലെ നിരവധിപേരെ മാറ്റിപാര്‍പ്പിച്ചു.
ഇന്നലെ പിലാക്കാവില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായി. ബുധനാഴ്ച്ച രാവിലെ ഒന്‍പത് മണിയോടെ തലപ്പുഴയിലെ വയനാട് എഞ്ചിനീയറിംഗ് കോളേജ് മെന്‍സ് ഹോസ്റ്റലിനോട് ചേര്‍ന്ന് ഉരുള്‍പൊട്ടലിന് സമാനമായ മണ്ണൊലിപ്പുണ്ടായി. അര കിലോമീറ്ററോളം ഭാഗത്തെ മണ്ണും വൃക്ഷങ്ങളും മാനന്തവാടി-തലശ്ശേരി റോഡില്‍ പതിച്ചു. ഈ പാതയില്‍ ആറ് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 255 സെന്റീമീറ്ററില്നിന്നും 285 ആയി ഉയര്‍ത്തി. തകരപ്പാടിയിലും പൊന്‍കുഴിയിലും വെള്ളംകയറി ദേശീയപാത 766 ല്‍ ഗതാഗതം തടസ്സപ്പെട്ടു.
പനമരം ടൗണില്‍ വെള്ളംകയറി മാനന്തവാടി-കോഴിക്കോട് പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലെ പല ഭാഗത്തേക്കും ഗതാഗതമില്ല. മാനന്തവാടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വെള്ളത്തിലായി. മില്‍മയുടെ വാഹനമെത്താത്തതിനാല്‍ പുല്‍പ്പള്ളിയില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാല് സംഭരണം നിര്‍ത്തിവെച്ചു. മഴക്കെടുതിമൂലം നാലുപേര്‍ മരിച്ചു, ഒരാളെ കാണാതായി. മാനന്തവാടി-കുറ്റ്യാടി പാതയിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: