ന്യൂദല്‍ഹി: പോഷകാഹാരമല്ലാത്ത കഴഞ്ഞിയും കടുമാങ്ങ അച്ചാറും കഴിച്ചതാണ് 1984 ലെ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സില്‍ തനിക്ക് മെഡല്‍ നഷ്ടമാകാന്‍ കാരണമെന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷ.
നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ അന്ന് ഒരു സെക്കന്‍ഡിന്റെ നൂറിലൊരു അംഗത്തിനാണ് ഉഷയ്ക്ക് വെങ്കലമെഡല്‍ നഷ്ടമായത്്.
മത്സരതലേന്ന് കഞ്ഞിയും അച്ചാറുമാണ് കഴിച്ചത്. പോഷകാഹാരമല്ലാത്ത ഈ ഭക്ഷണമാണ് വെങ്കല മെഡല്‍ നഷ്ടമാക്കിയത്. അവസാന 35 മീറ്ററില്‍ , ഓട്ടത്തിനിടെ ആവശ്യമായ ഊര്‍ജം നിലനിര്‍ത്താനായില്ലെന്ന് പി.ടി. ഉഷ പറഞ്ഞു.
400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലില്‍ ഉഷയും റുമാനിയയുടെ ക്രിസ്റ്റീന കോജോകാരുവും ഏതാണ്ട് ഓരേ സമയത്ത് തന്നെയാണ് അവസാന വര കടന്നത്. പക്ഷെ നേരിയ വ്യത്യാസത്തിന് ക്രിസ്റ്റീന വെങ്കലം നേടി.
അന്നൊക്കെ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭിച്ചിരുന്നില്ല. അതേമസയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് എല്ലാവിധം സൗകര്യങ്ങളും അവരുടെ രാജ്യങ്ങള്‍ ഒരുക്കിയിരുന്നു. ഗെയിംസ് ഗ്രാമങ്ങളില്‍ ആ ദിവസങ്ങളില്‍ കഞ്ഞിയും കടു മാങ്ങ അച്ചാറും കഴിക്കാന്‍ നിര്ബന്ധിതയായെന്ന് ഉഷ പറഞ്ഞു.
അന്നത്തെ ആ ഫൈനല്‍ മറക്കാനാകില്ല. നല്ലൊരു തുടക്കം ലഭിച്ചു. ഞാന്‍ ഉദ്ദേശിച്ചതുപോലെ 6.2 സെക്കന്‍ഡില്‍ 45 മീറ്റര്‍ അകലെയുള്ള ആദ്യ ഹര്ഡില്സ്് കടക്കാനായി. പക്ഷെ അവസാന 35 മീറ്ററില്‍ ആവശ്യമായ ഊര്‍ജം നിലനിര്‍ത്താനായില്ല. ഉഷ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: