ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് പുറംലോകവുമായി ബന്ധപ്പെടാനാകാതെ നാനൂറ്റി എണ്‍പതോളം വരുന്ന തൊഴിലാളി കുടുംബങ്ങള്‍. മൂന്നാര്‍-പള്ളിവാസല്‍ ആറ്റുകാട് പ്രദേശത്തെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തട്ടസ്സപ്പെട്ടതും, ആറ്റുകാട് പാലം അപകാടാവസ്ഥയിലായതുമാണ് പള്ളിവാസല്‍ ആറ്റുകാട് പ്രദേശത്തെ 480 ഓളം തൊഴിലാളി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നത്. മാട്ടുപ്പെട്ടി അണക്കെട്ട് തുറന്ന് വിട്ടതോടെ ശക്തമായ കുത്തൊഴുക്കില്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള പാലം ഏത്നിമിഷവും തകരുമെന്ന അവസ്ഥയില്‍ എത്തിയതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. കൂടാതെ പോതമേട്വഴി മണ്ണിടിഞ്ഞ് ഗതാഗതം നിലയ്ക്കുകയും ചെയ്തു.
രണ്ട് ബസ്സുകളിലായി എത്തിയ എണ്‍പത്തിരണ്ട് പേരടങ്ങുന്ന സഞ്ചാരികളാണ് പഴയമൂന്നാറില്‍ കുടുങ്ങിക്കിടക്കുന്നത്. രണ്ട് ദിവസം മുമ്പ് ഗുജറാത്തില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ മൂന്നാര്‍ പോതമേട്ടിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചശേഷം തേക്കടിക്ക് പോകാനിരക്കെയാണ് കനത്തമഴയും മണ്ണിടിച്ചിലും ഉണ്ടായത്. താമസസ്ഥലം ഒഴിഞ്ഞ് സഞ്ചാരികള്‍ പഴയ മൂന്നാറില്‍ എത്തിയപ്പോഴേക്കും പഴയ മൂന്നാര്‍ വെള്ളത്തിനടിയിലായി. പഴയമൂന്നാറില്‍ നിന്നും പള്ളിവാസല്‍ ദേവികുളം റൂട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അതിനാല്‍ ഇവിടെ നിന്നും പോകാന്‍ കഴിയാത്ത അവസ്ഥയായി. മൂന്നാര്‍ വെള്ളത്തില്‍ മുങ്ങിയതോടെ ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍, പെട്രോള്‍ പബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ഹോട്ടലുകള്‍ എല്ലാം അടഞ്ഞ് കിടക്കുകയാണ്. ഇതോടെ, കഴിക്കാന്‍ ഭക്ഷണം പോലുമില്ലാതെ ഇവര്‍ കുടുങ്ങി. ജില്ലയില്‍ റെഡ് അലേര്‍ട്ട് തീരുന്നതുവരെ വിനോദ സഞ്ചാരികള്‍ക്ക് തുടര്‍യാത്ര തടസ്സപ്പെട്ടിരിക്കുകായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: