ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. അമ്പത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മവാര്ഷിക ദിനമായ സപ്തംബര്‍ 25ന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പാവപ്പെട്ടവര്‍ക്ക് ഗുണനിലവാരമുള്ളതും താങ്ങാവുന്നതുമായ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തേണ്ട കാലം അതിക്രമിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 72-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാഷ്ട്രനിര്‍മിതിക്കായി ഇന്ന് ഇന്ത്യാക്കാര്‍ ഒരുമിക്കുകയാണ്. ശൗചാലയ നിര്‍മാണം, ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കല്‍, പാചകവാതക കണക്ഷനുകള്‍, ഭവന നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ അതിവേഗത്തില്‍ വികസനം നടക്കുന്നു. കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില, ചരക്കുസേവന നികുതി, ഒരു റാങ്ക് ഒരു പെന്ഷന് തുടങ്ങി ദീര്‍ഘകാലമായി കുരുങ്ങിക്കിടന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ പരിഹാരം കണ്ടെത്തി. ‘നയപരമായ പക്ഷാഘാതത്തിന്റെ’ കാലത്ത് നിന്ന്’ പരിഷ്ക്കരണം, നിര്‍വഹണം, പരിവര്‍ത്തനം എന്നതിലേക്ക് ഇന്ത്യ മാറി. കായിക മേഖലയിലെ നേട്ടങ്ങള്‍, ഏറ്റവും അവസാനത്തെ ഗ്രാമത്തിലും വൈദ്യുതി എത്തിക്കല്‍, ജൈവകൃഷിയുടെ കേന്ദ്രമായിത്തീരല് എന്നിവയുടെ പേരിലാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത്.
മുദ്രായോജനയ്ക്ക് കീഴില്‍ 13 കോടി വായ്പകള്‍ നല്കി. ഇവയില്‍ നാല് കോടി വായ്പകളും വിതരണം ചെയ്തത് ആദ്യമായി ഗുണഭോക്താക്കളായവര്ക്കാണ്. 2022 ഓടെ സ്വന്തം കഴിവുകള്‍ ഉപയോഗിച്ച് ‘ഗഗന്യാന്’ എന്ന പേരില്‍ ബഹിരാകാശത്തേയ്ക്ക് ഇന്ത്യക്കാരനെ അയക്കും. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഉജ്ജ്വല യോജനയും സൗഭാഗ്യ യോജനയും പോലുള്ള സംരംഭങ്ങള്‍ ജനങ്ങള്‍ക്ക് അന്തസ്സ് പ്രദാനം ചെയ്തു. ആറ് കോടി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കിയതിലൂടെ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ നല്കാന് സാധിച്ചു.
മുത്തലാഖ് മുസ്ലിം വനിതകളെ അനീതിയിലേക്ക് തള്ളിയിട്ടു. ഇവര്‍ക്ക് നീതി ഉറപ്പാക്കാന്‍ ശ്രമം തുടരും. ജമ്മു കാശ്മീരില്‍ ‘ഇന്‍സാനിയത്ത്, ജമൂരിയത്ത്, കശ്മീരിയത്ത്’ എന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ലക്ഷ്യം നിറവേറ്റും. സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും രക്തസാക്ഷികള്‍ക്കും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന ജനങ്ങളെ അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: