കണ്ണൂര്‍: ശക്തമായ മഴയില്‍ കണ്ണൂരിന്റെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഇന്നലെയും തുടര്‍ന്നു. കൊട്ടിയൂര്‍ അമ്പായത്തോട്ടിലും പന്നിയാംമല വനത്തിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. കൊട്ടിയൂര്‍ പാമ്പറപ്പാന്‍ പാലവും തകര്‍ച്ചാ ഭീഷണിയിലാണ്. മേഖലയിലെ ഒറ്റപ്ലാവ്, പന്നിയാംമല പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോളയാട് പെരുവയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായി.
രാജഗിരി ഇടക്കോളനിയിലേക്കുള്ള മുളപ്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നതോടെ കോളനി നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായി. ഇവരെ നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് കര്‍ണാടക വനത്തിനുള്ളില്‍ കൂടി കാനംവയല്‍ വഴി പുറത്തു കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണ്.
രാമന്തളി ഏറന്‍പുഴയില്‍ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. പണ്ടാരവളപ്പില്‍ ഭാസ്കരന് (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സുഹൃത്തിനൊപ്പം തോണിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. സുഹൃത്ത് ബാലന് നീന്തി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഇന്നലെ രാവിലെ എട്ടു മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയിലും കാറ്റിലും പരിയാരം സ്കൂളിനു സമീപത്തെ മുത്തുപാണ്ടിയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. ഞായറാഴ്ച രാത്രിയാണ് അടുക്കള ഭാഗത്ത് തെങ്ങു വീണ് ഓടുമേഞ്ഞ വീട് തകര്‍ന്നത്.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. പേരാവൂര്‍-തലശേരി സംസ്ഥാന പാതയില്‍ ഗതാഗതം മുടങ്ങി. കൊട്ടിയൂര്‍-പാലുകാച്ചി മല വഴിയുളള റോഡ് തകര്‍ന്നതിന് പിന്നാലെ തലശ്ശേരി-നെടുംപൊയില്‍ മാനന്തവാടി സംസ്ഥാന ചുരം പാതയില്‍ 33-ാം മൈലില്‍ മണ്ണിടിഞ്ഞതോടെ വയനാട് ജില്ലയുമായി ബന്ധപ്പെടാനുളള ഗതാഗതമാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കുകയാണ്.
പാനൂര്‍ നരിക്കോട്ടുമല വെല്‍ഫയര്‍ എല്‍പി സ്കൂളിന് സമീപത്തെ കുന്നില്‍ മരങ്ങളും പാറക്കല്ലുകളും ഇളകിത്തെറിച്ചു. ഒട്ടേറെ മരങ്ങള്‍ കടപുഴകി. ആറു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണവംപുഴ കരകവിഞ്ഞതോടെ ഇടുമ്പ, കോയ്യാറ്റില്‍ എന്നിവിടങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മെരുവമ്പായി പരപ്പില്‍ ഭാഗത്തെ അഞ്ചു കുടുംബങ്ങളെ മെരുവമ്പായി യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി.
തളിപ്പറമ്പ് ബക്കളം ലക്ഷംവീട് കോളനിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ മേല്‍ക്കൂരയുള്‍പ്പെടെ തകര്‍ന്നു വീഴുകയായിരുന്നു. കമല (84), മകന് പ്രഭാവതി (60) ഇവരുടെ മകന് സനല്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമ്പല്ലൂരിലെ ചെമ്മഞ്ചേരി ബാലകൃഷ്ണന്റെ കിണര്‍ ഇടിഞ്ഞ് ഭൂമിയിലേക്ക് താണു. ഇന്നലെ രാത്രിയിലാണ് സംഭവം. വലിയ ശബ്ദത്തോടെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ശിവപുരം വില്ലേജിലെ കുണ്ടേരിപൊയില്‍ 25 വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പൊന്ന്യം പുഴ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കതിരൂര്‍ ചുണ്ടങ്ങാപ്പൊയിലില്‍ ഒമ്പത് കുടുംബങ്ങളെ ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെളളം കയറിയതിനെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരെ കുടിയൊഴിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: