ആറന്മുള: രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്കി പത്തനംതിട്ടയില്‍ മഴ കുറയുന്നു. നിരവധി പേരാണ് പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുന്നത്. പമ്പയിലെ ജലനിരപ്പും ചെറിയ തോതില്‍ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അച്ചന്‍കോവില്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ പത്തനംതിട്ട ടൗണിന്റെ ഒരു ഭാഗം വെള്ളത്തില്‍ മുങ്ങി തന്നെയാണ് ഉള്ളത്. കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ നിന്ന് 85 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയില്‍ എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇന്ന് പരമാവധി വേഗത്തിലാക്കുമെന്നാണ് സൂചന. രാവിലെ അഞ്ച് മണിയോട് കൂടി തന്നെ പലയിടത്തും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് ഇതിനായി നിയോഗിച്ച പ്രത്യേക ടീം രാവിലെ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒറ്റപ്പെട്ടു കിടക്കുന്നവരെ കണ്ടെത്തുന്നതിന് ഗൂഗിള്‍ കോഓര്‍ഡിനേറ്റ്സ് സംവിധാനം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നുണ്ട്.
തിരുവല്ലയിലെ പ്രളയബാധിത മേഖലകളില്‍ നീണ്ടകരയില്‍ നിന്നും എത്തിച്ച നാല് വലിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറു ബോട്ടുകള്‍ കൂടി എത്തുന്നതോടെ 50 ബോട്ടുകള്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: