കാഞ്ഞങ്ങാട്: മുന്‍പ്രധാനമന്ത്രിയോട് അനാദരവ് കാട്ടി കാഞ്ഞങ്ങാട് നഗരസഭ. വ്യാഴാഴ്ച വൈകിട്ട് അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തിക്കെട്ടണമെന്ന ചട്ടം ലംഘിച്ച് കാഞ്ഞങ്ങാട് നഗരസഭ.
വാജ്പേയിയോടുള്ള നിര്യാണത്തില്‍ രാജ്യത്തെ ഒരാഴ്ച ദേശീയ തലത്തില്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ഏതെങ്കിലും വിശിഷ്ട വ്യക്തിയുടെ മരണത്തെ തുടര്‍ന്ന് രാഷ്ട്രം ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിലത്രയും ദേശീയപതാക പകുതി ഇറക്കി കെട്ടണമെന്നാണ് ചട്ടം. അത് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്.
വ്യക്തിയുടെ പ്രാധാന്യത്തിനനുസരിച്ച് സംസ്ഥാനങ്ങളിലും ഇന്ത്യയിലൊന്നാകെയും പതാക പകുതി ഇറക്കി കെട്ടണം. ഈ സാഹചര്യത്തില്‍ ദേശീയ പതാക പകുതി താഴ്ത്തികെട്ടി ആദരവ് പ്രകടിപ്പിക്കണമെന്നാണ് ചട്ടം. ഈ നിര്‍ദേശത്തെ പാടെ ലംഘിച്ചാണ് കാഞ്ഞങ്ങാട് നഗരസഭയില്‍ പതിവ് പോലെ മുഴുവനായി ദേശീയപതാക ഉയര്‍ത്തികെട്ടി മുന്‍ പ്രധാനമന്ത്രി വാജ്പേയിയെ അപമാനിച്ചത്.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി മുന്‍ പ്രധാനമന്ത്രിയെ അപമാനിച്ചതില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. ഉച്ചയ്ക്ക് 1.45 മണിയോടെ ബിജെപി അംഗമായ നഗരസഭ കൗണ്‍സിലര്‍ അജയകുമാര്‍ നെല്ലിക്കാട്ട് നഗരസഭയിലെത്തി ജീവനക്കാരോട് പതാക താഴ്ത്തികെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാരില്‍ ഒരാളെത്തി 1.55 മണിയോടെ ദേശീയപതാക പകുതിതാഴ്ത്തി കെട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: