ആലപ്പുഴ: മഹാപ്രളയത്തില്‍ വലയുകയാണ് ആലപ്പുഴ ജില്ല. കുട്ടനാടും അപ്പര്‍കുട്ടനാടും ചെങ്ങന്നൂര്‍ പ്രദേശങ്ങളും കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കഴിഞ്ഞു. ചില പ്രദേശങ്ങളില്‍ വീടിന്റെ മേല്‍ക്കൂര വരെ മുങ്ങിയ നിലയിലാണ്. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളെ പുലര്‍ച്ചെ മുതല്‍ ഒഴിപ്പിച്ച് തുടങ്ങി.
നൂറ് കണക്കിന് ബോട്ടുകളും ജങ്കാറുകളും എത്തിച്ചാണ് ദുരന്തനിവാരണ സേനയുടെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷപ്പെടുത്തിയവരെ ചങ്ങനാശ്ശേരി, ആലപ്പുഴ നഗരം എന്നിവടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് മാറ്റിപാര്‍പ്പിക്കുന്നത്. അതിനിടെ കുട്ടനാട്ടിലെയും ചെങ്ങന്നൂരിലെയും വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാഭരണകൂടത്തെയും മാധ്യമങ്ങളെയും ബന്ധപ്പെടുന്നവരും ഏറെയാണ്.
പലയിടങ്ങളിലും ബോട്ടുകള്‍ എത്തിക്കുക അസാധ്യമാണ്. ഇവിടങ്ങളില്‍ ചെറുവള്ളങ്ങള്‍ മാത്രമാണ് ആശ്രയം. ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വള്ളങ്ങളിലെ യാത്ര ദുഷ്ക്കരമാണ്. വരുംദിവസങ്ങളില്‍ കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകുമെന്ന് ഉറപ്പായതിനാല്‍ ആശങ്ക വര്‍ധിക്കുകയാണ്. സംസ്ഥാന പാതകള്‍ അടക്കം മുഴുവന്‍ റോഡുകളും പൂര്‍ണമായും വെള്ളത്തിനടിയിലായി കഴിഞ്ഞു. ഉയര്‍ന്ന പാലങ്ങളിലാണ് കന്നുകാലികളെ സംരക്ഷിച്ചിരിക്കുന്നത്.
ബോട്ടുകളില്‍ അനുവദനീയമായതിന്റെ പല ഇരട്ടി ആളുകളാണ് കയറുന്നത്. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അധികൃതരും ഇതിന് വഴങ്ങുകയാണ്. അതിനിടെ ഇന്ധനത്തിന്റെ ക്ഷാമം രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പെട്രോള്‍ പമ്പുകളില്‍ നിന്ന് ആവശ്യത്തിന് ഇന്ധനം ലഭ്യമല്ല. ജില്ലയിലെത്തിയ ദുരന്ത നിവാരണ സേനയുടെ അഞ്ചുസംഘങ്ങളെ വിവിധ ഭാഗങ്ങളില്‍ വിന്യസിപ്പിച്ചു. രണ്ടു സംഘങ്ങള്‍ ചെങ്ങന്നൂരിലും ഓരോ സംഘം വീതം രാമങ്കരി, മുട്ടാര്‍, പുളിങ്കുന്നം ഭാഗങ്ങളിലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
വേമ്പനാട്ടു കായലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തണ്ണീര്‍മുക്കം ബണ്ടിന്റെ 90 ഷട്ടറുകള്‍ നിലവിലെ 5 മീറ്ററില്‍ നിന്ന് 40 സെ.മി. ഉയര്‍ത്തി. തോട്ടപ്പള്ളി സ്പില്‍വേയിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു. പൊഴി ജെസിബി ഉപയോഗിച്ച് ആഴംകൂട്ടി പ്രളയജലം പരമാവധി കടലിലേക്ക് ഒഴുക്കാനാണ് ശ്രമം. മഴ കുറഞ്ഞത് മാത്രമാണ് നേരിയ ആശ്വാസം. വരും മണിക്കൂറുകളില്‍ മഴ ശക്തമായാല്‍ കുട്ടനാടിന്റെ അവസ്ഥ പരിതാപകരമാകും. തുടര്‍ച്ചയായുണ്ടായ രണ്ട് വെള്ളപ്പൊക്കങ്ങളുടെ കെടുതിയില്‍ നിന്ന് മോചിതരാകും മുമ്പാണ് കുട്ടനാടിനെ സമ്പൂര്‍ണമായി തകര്‍ത്ത് പ്രളയം ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: