തൊടുപുഴ: മൂന്ന് ദിവസത്തിനിടെ ഇടുക്കിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 28 ആയി . വെള്ളം കാണാന്‍ പോയ മധ്യവയസ്ക ഇന്നലെ വെള്ളത്തില്‍ വീണ് മരിക്കുകയും രണ്ട് പേരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തതോടെയാണിത്. കൃഷിനശിച്ചതിനെ തുടര്‍ന്ന് ഉപ്പുത്തറയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു.
ഇന്നലെ പെരിയാറിലെ വെള്ളം കാണാന്‍ പോയ വീട്ടമ്മ വെള്ളത്തില്‍ വീണ് മരിച്ചു. വണ്ടിപ്പെരിയാര്‍ മാമ്ലല എടത്തരക്കാരില് തങ്കമ്മ ജോര്‍ജ് (54) ആണ് മരിച്ചത്. ഉപ്പുത്തറയില്‍ ചപ്പാത്തിന് സമീപം മരം വെട്ടി മാറ്റുന്നതിനിടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞിട്ടില്ല.
മുട്ടം കൊല്ലംകുന്ന് ഉരുള്‍പൊട്ടലില്‍ കാണാതായ കഴുമറ്റത്തില്‍ അനിലിന്റെ (44) മൃതദേഹം ഇന്നലെ കണ്ടെത്തി. കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. 15ന് വൈകിട്ട് കനത്ത മഴയത്താണ് ഉരുള്‍പൊട്ടിയത്. പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കി മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: ഓമന, മക്കള്‍ വിഷ്ണു, മീനാക്ഷി.
മൂന്നാറില്‍ മാത്രം കഴിഞ്ഞ ദിവസം മാത്രം മരിച്ചത് ആറ് പേരാണ്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു വീണാണ് മരണങ്ങള്. മൂന്നാര്‍ ടൗണിലെ ഹോട്ടല്‍ ജീവനക്കാരന് തമിഴ്നാട് കാരക്കുടി ഏമ്പല് സ്വദേശി മദന്‍ (31), നല്ലതണ്ണി ടീ മ്യൂസിയത്തിനു സമീപമുള്ള ഒരു കുടുംബത്തിലെ സതീഷ് (45), ഭാര്യ വെങ്കിടലക്ഷ്മി (36), മക്കളായ റോഷിത (5), വിശ്വ (3) ദേവികുളം സേക്രട്ട് ഹാര്‍ട്ട് ആശ്രമത്തിലെ ബ്രദര്‍ ആന്റണി അടിമൈ (50), എന്നിവര്‍ മരിച്ചപ്പോള്‍ ദേവികുളം കോളനിയില്‍ സുമംഗല ഭവനില്‍ ഉണ്ണി (16) യെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഇതോടെ പത്തു ദിവസത്തിനിടെ കനത്തമഴയെ തുടര്‍ന്ന് മാത്രം മരിച്ചവരുടെ എണ്ണം 40 ആയി. വെള്ളത്തൂവല്‍, ഗാന്ധിനഗര്‍, മാങ്കുളം, രാജപുരം, മൂന്നാര്‍ എന്നിവിടങ്ങളിലായി ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഗതാഗത തടസം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു
ഇടുക്കി: നദികളും തോടുകളുമെല്ലാം കവിഞ്ഞൊഴുകുകയാണ് , കൂട്ടത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. ദുരന്തനിവാരണ സേനയും പോലീസും സംയുക്തമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടങ്കിലും ഗതാഗതതടസങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കിയിട്ടുണ്ട്. അതിനാല്‍ ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ കാലംതാമസം നേരിടുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളും വിവരണങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
പെരിയാറിന്റെ കൈവഴികളായ ചെറുതോണി പുഴ, കട്ടപ്പനയാര്‍, മുതിരപ്പുഴയാര്‍, തല്ലതണ്ണിയാര് എന്നിവയും തൊടുപുഴയാര്‍, കാളിയാര്‍, പാമ്പാര്‍, പന്നിയാര്‍, കല്ലാര്‍, ചെമ്മണ്ണാര്‍, തുടങ്ങിയ നദികളും അവയുടെ കൈവഴികളും ചെറിയ തോടുകളും അരുവികളുടെയും നിറഞ്ഞൊഴുകുന്നത് തീരപ്രദേശങ്ങളിലെ വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങളോ മുന്നറിയിപ്പുകളോ പാലിക്കപ്പെടാതെ നിന്ന നിരവധിപേര്‍ ഇപ്പോഴും പലഭാഗത്തും കുടുങ്ങി കിടപ്പുണ്ട്. സംഭരണികളെ ജലനിരപ്പ് വീണ്ടും ഉയരാനും കാരണമാകുന്നു.
പന്നിയാര്‍ പുഴയിലെ കുത്തുങ്കല്‍ അണക്കെട്ട് കവിഞ്ഞു. വെള്ളംകയറി കുത്തുങ്കലിലെ സബ്സ്റ്റേഷന്റെയും പവര്‍ഹൗസിന്റെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ചെമ്മണ്ണാര്‍, പുത്തടി, ചന്നക്കട തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു. കല്ലാര്‍ ഡാം ജലനിരപ്പ് 821.09 അടിയിലെത്തി. 824.5 അടി വെള്ളമാകുന്നതോടെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കെഎസ്ഇബി മുന്‍കരുതല്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: