തിരുവനന്തപുരം: ദുരിത പ്രളയത്തില്‍ ഇനിയും കരകാണാനാകാതെ ആയിരങ്ങള്‍ പ്രളയക്കെടുതിയില്‍. വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും രക്ഷാസംഘങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങള്‍ ഇനിയുമുണ്ട്.
രണ്ടു ദിവസമായി ഭക്ഷണവും കുടിവെള്ളവും ലഭിക്കാതായതോടെ പട്ടിണിയിലായി രക്ഷാപ്രവര്‍ത്തകരോട് ജീവന് യാചിക്കുകയാണ് നിരവധി പേര്. സര്‍വതും വെള്ളമെടുത്തപ്പോള്‍ ജീവന് രക്ഷാമരുന്നുകള്‍ പോലും പലര്‍ക്കും ഇല്ലാതായി. രക്ഷാ പ്രവര്‍ത്തകരുടെ സഹായഹസ്തത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഇവര്‍. പെരിയാറും, ഭാരതപ്പുഴയും, ചാലക്കുടി പുഴയും കരകവിഞ്ഞ് ഒഴുകുന്നു. ഔദ്യോഗിക കണക്ക് പ്രകാരം ആഗസ്റ്റ് 8ന് ശേഷം 164 പേര് കാലവര്‍ഷക്കെടുതിയില്‍ മരിച്ചു. 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി 52,856 കുടുംബങ്ങളില്‍ നിന്നായി രണ്ടരലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 120 ആയി. ഇന്നലെ മാത്രം 17പേര് മരിച്ചു. ആഗസ്റ്റ് 8 ന് ശേഷം ഇതുവരെയുള്ള മരണ സംഖ്യ 181 ആയി.
പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍, പന്തളം പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നു. ഇടുക്കിയിലും വയനാടും മഴ കുറഞ്ഞെങ്കിലും മലയോരമേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഉരുള്‍പൊട്ടല്‍ തുടരുകയാണ്. ആറു തവണ ഇവിടെ ഉരുള്‍പൊട്ടി. മല മുഴുവന്‍ ഇളകി വരുന്ന അവസ്ഥയാണ് ഇവിടെ പല ഭാഗങ്ങളിലും. റോഡ് ഗതാഗതം തടസ്സമായതോടെ രക്ഷാസംഘത്തിന് ഇവിടെ എത്തിച്ചേരാനും സാധിക്കുന്നില്ല.
വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 45 സെന്റീമീറ്റര്‍ താഴ്ത്തി. കമ്പമല, തൃഷിലേരി എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ വ്യാപകമാണ്. മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായതിനാല്‍ വാര്‍ത്താവിനിമയ ബന്ധങ്ങളും തടസ്സപ്പെട്ടു.
പോലീസ് വയര്‍ലെസ് സംവിധാനങ്ങളാണ് ഇവിടെ രക്ഷയ്ക്കുള്ളത്. പെരിങ്ങല്‍കുത്ത് അണക്കെട്ട് കവിഞ്ഞൊഴുകുന്നതിനാല്‍ ചാലക്കുടി പട്ടണത്തിന് വെള്ളത്തില്‍ നിന്നും കരകയറാനായിട്ടില്ല. അങ്കമാലിയിലെ മാഞ്ഞാലിക്കടുത്ത് കെട്ടിടത്തിന്റെ താഴത്തെ നില തകര്‍ന്ന് ആറുപേരോളം ഒഴുകിപ്പോയി. ഇടമലയാറിന്റെ ഷട്ടര്‍ അല്‍പ്പം താഴ്ത്തിയിട്ടുണ്ട്. എന്നാല്‍ പെരിയാറിലെ ജല നിരപ്പിന് കുറവ് വന്നില്ല. ആലുവ നഗരത്തിന്റെ സ്ഥിതി അതിദയനീയമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: