പാലക്കാട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം നെല്ലിയാമ്പതി ഒറ്റപ്പെട്ടു. വിവിധ ഗ്രാമങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം പേര്. എണ്‍പതോളം സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. മഴവെള്ളപ്പാച്ചിലില്‍ നിരവധിയിടങ്ങളില്‍ പാലങ്ങളും റോഡുകളും ഒലിച്ചുപോയി. റോഡിലേക്ക് വന്മരങ്ങള് കടപുഴകി വീണിട്ടുണ്ട്.
ഗതാഗതം പുനഃസ്ഥാപിക്കുവാനായി സിആര്‍പിഎഫ്, ഫയര്‍ഫോഴ്സ്, പോലീസ്, വനംവകുപ്പ്, നാട്ടുകാര്‍ സംയുക്തമായി ശ്രമം തുടങ്ങി. എന്നാല്‍ ചുരുങ്ങിയത് രണ്ടാഴ്ചയോളം സമയമെടുക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നത്.
റോഡില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റുകയും, ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ടെങ്കിലും കനത്ത മഴയായതിനാല്‍ പലഭാഗങ്ങളിലും വീണ്ടും മണ്ണിടിഞ്ഞുവിഴുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇതിനിടെ നെല്ലിയാമ്പതി മേഖലയില്‍ കൊട്ടയന്കാട് ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ചെറിയതോതില്‍ ഉരുള്‍പൊട്ടി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ നെല്ലിയാമ്പതി വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ളവയുടെ ടവറുകളും പ്രവര്‍ത്തനം നിലച്ചതോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്.
ചരക്കു നീക്കം നിന്നതോടെ നെല്ലിയാമ്പതിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്. വിവിധ ഗ്രാമങ്ങളില്‍ കുടുങ്ങിയവര്‍ക്കായി ഹെലിക്കോപ്റ്റര്‍ മുഖേന വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്.
നാട്ടുകാരും പോലീസും സൈനികരും ചേര്‍ന്ന് തലച്ചുമടായി വനത്തിനകത്തുകൂടെ കാല്‍നടയായി ഭക്ഷണം എത്തിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. അട്ടപ്പാടി കള്ളന്മല ഓക്കോട് ഉരുള്‍പൊട്ടലുണ്ടായി. ഇരുപതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കരടിയോട് ഉരുള്‍പൊട്ടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മംഗലം ഡാം ഉപ്പുമണ്ണില്‍ ഭൂമി രണ്ടായി വീണ്ടുകീറി. ആളപായമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: