കൊച്ചി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ഇന്നലെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ ധനസഹായത്തിനു പുറമേ വിവിധ മേഖലകളില്‍ മറ്റു സഹായങ്ങളും പ്രഖ്യാപിച്ചു. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രത്യേക ക്യാമ്പുകള്‍ നടത്താനും നാശനഷ്ടം വിലയിരുത്താനും പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു നിര്‍ദേശം നല്കി. ഫസല്‍ ബീമ യോജന പ്രകാരം കര്‍ഷകര്‍ക്കുള്ള ക്ലെയിമുകള്‍ എത്രയും വേഗം അനുവദിച്ചു നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ ഭവന പദ്ധതിയില്‍ ഊഴം കാത്തിരിക്കുന്നവരില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു മുന്‍ഗണനാക്രമത്തില്‍ വീടുകള്‍ അനുവദിക്കും. 2018-19 ലെ തൊഴില്‍ ബജറ്റില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം അഞ്ചരക്കോടി മനുഷ്യാധ്വാന ദിനങ്ങള്‍ അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇത് ഇനിയും വര്‍ധിപ്പിച്ചുനല്‍കും. തോട്ടക്കൃഷി നശിച്ച കര്‍ഷകര്‍ക്കു വീണ്ടും കൃഷി ആരംഭിക്കാന്‍ മിഷന് ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പ്രകാരം സഹായം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: