തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ കേരളത്തിന് പരിപൂര്‍ണ പിന്തുണ നല്കുന്ന കേന്ദ്രം തുടര്‍ന്നുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിലും പിന്തുണ തുടരുമെന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. കോടികള്‍ ധനസഹായം പ്രഖ്യാപിക്കുന്നതിലും പ്രധാനമാണ് റോഡ്, വൈദ്യുതി, വീട് എന്നിവയുടെ കാര്യത്തില്‍ കേന്ദ്രം എടുത്ത തീരുമാനം.
പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ദേശീയ ഹൈവേ അതോറിറ്റിക്കു പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത് കേരളത്തിന് ഏറെ ഗുണകരമാകും. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാനസര്‍ക്കാരിന് ആവശ്യമായ സഹായം നല്‍കണമെന്ന് എന്‍ടിപിസി, പിജിസിഐഎല്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതു കേരളത്തിന് കോടിക്കണക്കിന് രൂപയുടെ സഹായകമേകും.
പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ ഭവന പദ്ധതിയില്‍ ഊഴം കാത്തിരിക്കുന്നവരില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു മുന്‍ഗണനാക്രമത്തില്‍ വീടുകള്‍ അനുവദിക്കാനുള്ള തീരുമാനവും ഗുണകരമാകും. തോട്ടക്കൃഷി നശിച്ച കര്‍ഷകര്‍ക്കു വീണ്ടും കൃഷി ആരംഭിക്കാന്‍ സഹായം നല്‍കുന്നതും കര്‍ഷകര്‍ക്കുള്ള ക്ലെയിമുകള്‍ എത്രയും വേഗം അനുവദിച്ചു നല്കാന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു നിര്‍ദേശം നല്കിയതും കേരളത്തിന് വലിയ താങ്ങാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: