മലപ്പുറം: അണമുറിയാതെ പെയ്ത മഴയ്ക്ക് ശമനമായതോടെ മലപ്പുറം ജില്ല സാധാരണ ഗതിയിലേക്ക്. എന്നാല്‍ ഭാരതപ്പുഴയുടെ തീരത്തും കടലോരമേഖലയിലും അതീവജാഗ്രത തുടരുകയാണ്. ജില്ലയിലെ എണ്‍പത് ശതമാനം റോഡ്, വൈദ്യുതി സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണ്. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ രണ്ട് ദിവസമായി മഴ കുറഞ്ഞതോടെ വെള്ളമിറങ്ങി.
പ്രാദേശിക ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മലപ്പുറം നഗരത്തിന് സമീപം കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള കൂട്ടിലങ്ങാടി പാലം മൂടിയതാണ് കാരണം. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ ബസ് സര്‍വീസ് നടത്തുന്നത് മഞ്ചേരി വഴിയാണ്. ഉരുള്‍പൊട്ടിയത് മൂലം ദുരിതം വിതച്ച മലയോര മേഖലയിലും ചെറിയ മാറ്റം വന്നിട്ടുണ്ട്. ഈ ഭാഗങ്ങിലും ശക്തമായ മഴക്ക് കുറവുണ്ട്. കടലോര മേഖലയില്‍ ദുരിതം തുടരുകയാണ്.
ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞതോടെ തിരൂര്‍, തിരുന്നാവായ, കുറ്റിപ്പുറം, പൊന്നാനി, പുറത്തൂര്‍ ഭാഗങ്ങളില്‍ വെള്ളം കയറി. ചെറിയതോതില്‍ വെള്ളം ഇറങ്ങിയെങ്കിലും ജാഗ്രത തുടരുകയാണ്. മഴക്കെടുതിയെ തുടര്‍ന്ന് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 70 പുതിയ ക്യാമ്പുകള്‍ തുടങ്ങി. ഇതോടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 143 ആയി. ജില്ലയിലാകെ 22086 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.
നിലമ്പൂര്‍ താലൂക്കില്‍ 26 ക്യാമ്പുകളിലായി ആകെ 2434 പേരാണുള്ളത്. പൊന്നാനി താലൂക്കില്‍ 16 ക്യാമ്പുകളിലായി 1101 പേരുണ്ട്. കൊണ്ടോട്ടി താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 2382 പേരാണുള്ളത്.
ഏറനാട് താലൂക്കില്‍ 31 ക്യാമ്പുകളിലായി 3757 പേര്. തിരൂരങ്ങാടി താലൂക്കില്‍ 20 ക്യാമ്പുകളിലായി 3875 പേരാണുള്ളത്. തിരൂര്‍ താലൂക്കില്‍ 17ക്യാമ്പുകളില്‍ 6964 പേരാണ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 27 ക്യാമ്പുകളിലായി 1573 പേരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: