തിരുവനന്തപുരം: പ്രളയത്തിന്റെ കരളലിയിക്കുന്ന കാഴ്ചകളിലേക്ക് സംസ്ഥാനം നീങ്ങുന്നു. സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത പേമാരിയില്‍, മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന അവസ്ഥയാണ്. ഇന്നലെ 31 പേര് മരിച്ചതായാണ് വിവരം. തിരുവല്ലയില്‍ രണ്ട് മൃതദേഹങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകി നടക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മരണസംഖ്യ ഇതോടെ ആഗസ്റ്റ് 8ന് ശേഷം 233 കടന്നു. അനൗദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ ഇതിലും വളരെ കൂടുതലാണ്. ജലനിരപ്പ് താഴുന്നതനുസരിച്ച് മരണ സംഖ്യ വര്‍ധിക്കാനിടയുണ്ട്. മൃഗശരീരങ്ങളും ഒഴുകി നടക്കുന്നു. ദുരന്ത പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധി പിടിപെടാനും സാധ്യതയുണ്ട്. ഇന്നലെ 40,000 പേരെ രക്ഷപ്പെടുത്തിയെന്നാണ് ഔദ്യോഗിക വിവരം. ആറു ലക്ഷത്തോളം പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു.
ആയിരങ്ങളെ രക്ഷപ്പെടുത്താനാകാതെ കുഴങ്ങുമ്പോള്‍ വീണ്ടും മഴയെത്തുമെന്ന അറിയിപ്പ് സംസ്ഥാനത്തെ ഭീതിയിലാക്കി. രക്ഷാദൗത്യത്തിന് സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടെ പരാജയപ്പെട്ടതോടെ ജീവന് പണയം വച്ച് തങ്ങളുടെ ഉറ്റവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്ത് ഇറങ്ങുന്ന കാഴ്ചയാണ് പ്രളയബാധിത പ്രദേശങ്ങളില്‍.
നാലു ദിവസമായി ഭക്ഷണവും കുടിവെള്ളവും ഇവര്‍ക്ക് ലഭിക്കുന്നില്ല. മഴവെള്ളം കുടിച്ചാണ് ജീവന് നിലനിര്‍ത്തുന്നത്. പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങളിലും പാലക്കാട്ടും സര്‍ക്കാരിന്റെ രക്ഷാദൗത്യസംഘത്തിന് എത്താന്‍ സാധിക്കാത്ത പ്രദേശങ്ങളുണ്ട്. കൂടുതല്‍ ഹെലിക്കോപ്റ്ററുകളും സൈനികരും രക്ഷാദൗത്യത്തിന് നിയോഗിക്കപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ ഏകോപനം പാടെ പാളിയതിനാല്‍ സൈനികര്‍ക്കും പൂര്‍ണതോതില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല.
ചെങ്ങന്നൂരിലെയും പന്തളത്തെയും പറവൂരിലെയും സ്ഥിതി അതീവഗുരുതരമാണ്. അച്ചന്കോവിലാറ് കരകവിഞ്ഞ് ഒഴുകുന്നു. ഇവിടെ മത്സ്യബന്ധന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ആയിരക്കണക്കിന് പേരെ രക്ഷപ്പെടുത്തി ക്യാമ്പുകളില്‍ എത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനു പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കുന്നില്ല.
ഇതിനിടെ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറീസ, പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദം രൂപപ്പെടാനും കേരളത്തില്‍ 11 ജില്ലകളില്‍ ശക്തമായ മഴപെയ്യാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വീണ്ടും ആശങ്ക ഉളവാക്കുന്നു. 20ന് രാവിലെ വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: