നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നൂറ് റണ്‍സ് തികയും മുന്‍പ് ഇന്ത്യക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. 35 റണ്‍സെടുത്ത ശിഖര്‍ ധവാന്, 23 റണ്‍സെടുത്ത കെഎല്‍ രാഹുല്‍, 14 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര എന്നീ മുന്‍നിര ബാറ്റ്സ്മാന്മാരാണ് പുറത്തായത്.
ആദ്യ വിക്കറ്റ് നഷ്ടമാകുന്നതിന് മുന്‍പ് ധവാനും രാഹുലും ചേര്‍ന്ന് 60 റണ്‍സ് വരെ എത്തിച്ച കൂട്ടുകെട്ട് വോക്സാണ് തകര്‍ത്തത്. വോക്സിന്റെ പന്ത് നേരിട്ട ധവാനെ ബട്ലറാണ് ക്യാച്ചില്‍ കുരുക്കിയത്. രാഹുലിനെയും പൂജാരയെയും പുറത്താക്കിയതും വോക്സ് തന്നെയാണ്. 53 പന്തില്‍ നിന്നും 23 റണ്‍സ് എടുത്ത രാഹുല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ 31 പന്തില്‍ നിന്ന് 14 റണ്‍സ് നേടിയ പൂജാര നേരിട്ട പന്ത് റഷീദ് കൈപ്പിടിയിലൊതുക്കി.
അഞ്ച് ടെസ്റ്റുകള്‍ ഉള്ള പരമ്പരയിലെ ആദ്യ രണ്ടെണ്ണവും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 159 റണ്‍സിനും ഇന്നിങ്സിനും തോറ്റ ഇന്ത്യയ്ക്ക് മൂന്നാം ടെസ്റ്റ് ഏറെ നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: