കൊച്ചി: കേരളത്തിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുന്നു. കോട്ടയം വഴി ട്രെയിനുകൾ ഓടിത്തുടങ്ങി. തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്സ്പ്രസ് ഞായറാഴ്ച രാവിലെ അഞ്ചിനു പുറപ്പെട്ടു. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്സ്പ്രസ് രാവിലെ ആറിനു പുറപ്പെട്ടു.
തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് 11.30നും ഒരു മണിക്കും മൂന്നു മണിക്കും സ്പെഷൽ ട്രെയിനുകളോടും. എറണാകുളത്തു നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്ക് രാവിലെ 9.30നു സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി രണ്ട് മെഡിക്കൽ റിലീഫ് പാസഞ്ചർ ട്രെയിനുകൾ ഒൻപതിനും പന്ത്രണ്ടിനും പുറപ്പെടും. ഇതിൽ യാത്രക്കാർക്കും സഞ്ചരിക്കാം.
എറണാകുളം – ഷൊർണൂർ, ഷൊർണൂർ – കോഴിക്കോട്, കൊല്ലം – ചെങ്കോട്ട, തൃശൂർ – ഗുരുവായൂർ, തൃശൂർ – പാലക്കാട് സെക്ഷനുകൾ ഗതാഗത യോഗ്യമായിട്ടില്ല. ഷൊർണൂർ – എറണാകുളം സെക്ഷനിലെ ഗതാഗതം നിർത്തിവച്ചത് ഞായറാഴ്ച വൈകിട്ടു നാലു മണി വരെ നീട്ടി. അതേ സമയം ഷൊർണൂർ – പാലക്കാട് പാതയും എറണാകുളം – കോട്ടയം – കായംകുളം പാതയും വേഗനിയന്ത്രണത്തോടെ തുറന്നു. ഷൊർണൂർ – കോഴിക്കോട് പാത രാത്രി വൈകി ഗതാഗത യോഗ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പോകേണ്ടവരും തിരുവനന്തപുരത്തുനിന്നു തിരുനെൽവേലി, മധുര വഴിയാണു യാത്ര ചെയ്യുന്നത്. ഇന്നു കൂടുതൽ സ്പെഷൽ ട്രെയിനുകളോടിക്കാൻ ശ്രമിക്കുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ പറഞ്ഞു.
ഇന്നു രാവിലെ 10നു ചെന്നൈയിലേക്കു സർവീസ് റെയിൽവേ പരിഗണിക്കുന്നുണ്ട്. കൂടാതെ ഹൗറ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ട്രെയിനോടിക്കാൻ ശ്രമിക്കുമെന്ന് അധികൃതർ പറഞ്ഞു. എറണാകുളം മേഖലയിലെ പ്രധാന സ്റ്റേഷനുകളിൽ മാത്രം മൂവായിരത്തിലധികം പേരാണു കുടുങ്ങിയിരിക്കുന്നത്. സ്റ്റേഷനുകളിൽ ജലദൗർലഭ്യവും രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: