ഇടുക്കി: വെള്ളം കയറിയതിനെ തുടര്‍ന്ന് എട്ട് പവര്‍ ഹൗസുകളിലെ ഉല്പാദനം താല്‍ക്കാലികമായി നിര്‍ത്തി. ഇതോടെ പവര്‍ കട്ടിന് സാധ്യത. അറ്റകുറ്റപ്പണികള്‍ക്കായി ഇവിടേക്ക് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിയുന്നില്ല. ഇടമലയാര്‍, പള്ളിവാസല്‍, പന്നിയാര്‍, നേര്യമംഗലം, ലോവര്‍ പെരിയാര്‍. പൊരിങ്ങല് കുത്ത്, മണിയാര്‍, കുത്തുങ്കല്‍ ജലവൈദ്യുത പദ്ധതികളാണ് സ്വാതന്ത്ര്യദിനം മുതല്‍ പലതവണകളായാണ് ഉത്പാദനം നിര്‍ത്തേണ്ടി വന്നിരിക്കുന്നത്.ഒരാഴ്ചക്കുള്ളില്‍ പദ്ധതികള്‍ പൂര്‍വസ്ഥിതിയില്‍ ആക്കാനായില്ലെങ്കില് ഉപഭോഗം കൂടിയ സമയങ്ങളില്‍ നിയന്ത്രണം വേണ്ടിവരും.
പള്ളിവാസലിലെ ഉത്പാദനം നിര്‍ത്തിയത് പെന്‍സ്റ്റോക്കിലൂടെ വെള്ളം എത്തിക്കാനാകാതെ വന്നതോടെയാണ്. മൂന്നാറിലെ ഹെഡ് വര്‍ക്ക് ഡാമില്‍ നിന്നാണ് പള്ളിവാസലില്‍ ഉത്പാദനം നടക്കുന്നത്. അത്യാവശ്യ സാഹചര്യങ്ങളില്‍ തുറക്കാന്‍ പെന്‍സ്റ്റോക്കിന് സമീപം മറ്റൊരു ടണല്‍ കൂടിയുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള എന്നീ സംഭരണികള്‍ തുറന്ന് വച്ചതോടെ മൂന്നാര്‍ ടൗണില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇത് നിയന്ത്രിക്കുന്നതിനായാണ് പള്ളിവാസലിലെ ഉത്പാദനം നിര്‍ത്തിയത്. ടണല്‍ അടച്ചെങ്കില്‍ മാത്രമേ ആവശ്യമായ ശക്തിയില്‍ വെള്ളം എത്തൂ. മറ്റ് പദ്ധതികളിലെല്ലാം ജനറേറ്റര്‍ തണുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സംവിധാനത്തില്‍ ചെളി വെള്ളം കയറിയതാണ് തിരിച്ചടിയാകുന്നത്. അരിപ്പ വഴി അരിച്ചാണ് ഈ മോട്ടോറുകളിലേക്ക് വെള്ളം കടത്തി വിടുന്നതെങ്കിലും തീരെ കനം കുറഞ്ഞ മണല്‍ത്തരികള്‍ എത്തിയതോടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.
ഇടമലയാര്‍ പവര്‍ ഹൗസിന് 75 മെഗാ വാട്ട് ശേഷിയാണുള്ളത്. പള്ളിവാസല്‍-22.5, പന്നിയാര്‍-32.4, നേര്യമംഗലം-21, പൊരിങ്ങല്‍കുത്ത്-13. കുത്തുങ്കല്‍ 21.4 മെഗാവാട്ട് എന്നിങ്ങനെയാണ് ശേഷി. നിലവില്‍ ഉപഭോഗം കുറവായതിനാല്‍ കേന്ദ്രവിഹിതത്തിലെ അഞ്ച് ദശലക്ഷം യൂണിറ്റ് വാങ്ങാതെ തിരിച്ച് നല്‍കുകയാണ് ചെയ്യുന്നത്. 28.4183 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉത്പാദിപ്പിച്ചപ്പോള് 44.5223 ആയിരുന്നു മൊത്തം ഉപഭോഗം.
വെള്ളം കയറിയത് 500 ട്രാന്‍സ്ഫോര്‍മറുകളില്‍
സംസ്ഥാനത്താകെ വെള്ളം കയറി 500 ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറില്‍ ആയിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ പലതും പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ തന്നെ എടുക്കും. 100 എണ്ണം മാറ്റി സ്ഥാപിക്കാനാകുമെങ്കിലും ബാക്കിയുള്ളവ വെള്ളം നീക്കി അറ്റകുറ്റപ്പണി ചെയ്തെടുക്കേണ്ടി വരും. ഇതിന് കാലതാമസം ഉണ്ടാകുമ്പോള്‍ തല്ക്കാലം മൂന്ന് ട്രാന്‍സ്ഫോര്‍മറുകള്‍ ഇരുന്നിരുന്ന സ്ഥലത്തെ ലോഡ് രണ്ടെണ്ണം ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഓവര്‍ലോഡ് എത്തുന്നതും വോള്‍ട്ടേജ് ക്ഷാമവും ഇതിന് തടസ്സമാകുന്നുണ്ട്. എന്നിരുന്നാലും തല്ക്കാലം അറ്റകുറ്റപ്പണി തീരുന്നവരെ ഇതുമായി മുന്നോട്ട് പോകാനാണ് നീക്കം. ദിവസങ്ങളായി പലയിടത്തും വൈദ്യുതി എത്താത്തത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
അനൂപ് ഒ.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: