ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ തുടക്കം വെങ്കലത്തോടെ. ഷൂട്ടിങ്ങ് റേഞ്ചില്‍ നിന്ന് വെങ്കലമാണ് ഇന്ത്യ നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തില്‍ അപൂര്‍വി ചന്ദേല-രവികുമാര്‍ ജോഡിയാണ് മെഡല്‍ പട്ടികയില്‍ ഇടം നേടിയത്.
ഫൈനലില്‍ 429.9 പോയിന്റോടെയാണ് ഇന്ത്യ വെങ്കലം നേടിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയതെങ്കിലും അവസാന പോരാട്ടത്തില്‍ ചൈന ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. യോഗ്യതാ റൗണ്ടില്‍ 835.3 പോയിന്റുമായി ദക്ഷിണ കൊറിയയ്ക്ക് പിന്നില്‍ രണ്ടാമതായിരുന്നു ഇന്ത്യ.
ഫൈനലില്‍ ആദ്യ സ്റ്റേജ് കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീം രണ്ടാമതായിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഗെയിംസ് റെക്കോഡോടെ ചൈനീസ് തായ്പെയ് സ്വര്‍ണവും ചൈന വെള്ളിയും നേടി. തായ്പെയ്ക്ക് 494.1 പോയിന്റും ചൈനയ്ക്ക് 492.5 പോയിന്റുമാണ് ലഭിച്ചത്.
അതേസമയം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യക്ക് മെഡലില്ല. ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന മനു ഭാക്കര്‍-അഭിഷേക് വര്‍മ സഖ്യം ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 759 പോയിന്റുമായി ആറാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം എത്തിയത്. ഈയിനത്തില്‍ ചൈന പുതിയ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയപ്പോള്‍ ദക്ഷിണ കൊറിയ വെള്ളിയും വിയറ്റ്നാം വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: