കൊച്ചി: നാവികസേനയുടെ കേരള വെള്ളപ്പൊക്ക രക്ഷാ സേവന ദൗത്യമായ ‘ഓപ് മദദ്’ ഇന്നും സക്രിയം. സംസ്ഥാന സര്‍ക്കാര്‍ നിര്ദ്ദേശിക്കുംവരെ തുടരും. കണ്ണൂര്‍, ആലപ്പുഴ, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്നലെ വൈകിട്ടുവരെ നാവിക സേനാ വിഭാഗം മാത്രം 14797 പേരെ ബോട്ടുകളില്‍ രക്ഷപ്പെടുത്തി. 609 പേരെ ഹെലികോപ്റ്റര്‍വഴി സുരക്ഷിതരാക്കി. 8000 കിലോ ഭക്ഷ്യവസ്തുക്കളും മരുന്നും ദുരിതബാധിതര്‍ക്ക് എത്തിച്ചു.ഈസ്റ്റേണ്‍ -വെസ്റ്റേണ്‍ നാവിക സേനാംഗങ്ങളാണ് 92 സംഘങ്ങളില്‍.
കൂടുതല്‍ പേരെ രക്ഷിക്കാന്‍ സാധിക്കുന്ന ജെമിനി ബോട്ടുകളിലായി എറണാകുളത്തുമാത്രം 48 രക്ഷാ സംഘങ്ങളുണ്ട്. പിഴാല തുരുത്ത്, ഇടപ്പള്ളി (ഒന്നു വീതം) പെരുമ്പാവൂര്‍ (7), വടക്കന്‍ പറവൂര്‍ (16), ആലുവ (10) മൂവാറ്റുപുഴ (4), കടുങ്ങല്ലൂര്‍ (7), അത്താണി (2) എന്നിങ്ങനെയാണ് വിന്യാസം. മൂലംപള്ളി പള്ളി പരിസരത്തുനിന്ന് 250 പേരെ പിഴാല തുരുത്തു സമീപത്തുള്ള രക്ഷാ സംഘം കരയിലെത്തിച്ചു. വെള്ളം കുറഞ്ഞതോടെ സമീപത്തെ എട്ട് തുരുത്തുകളിലും ഇവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
തൃശൂരില്‍ ചാലക്കുടിയില്‍ വെള്ളം കുറഞ്ഞപ്പോള്‍ അവിടത്തെ സംഘങ്ങളുടെ എണ്ണം ഏഴാക്കി. മൂന്നു വിഭാഗത്തെ മാളയിലേക്ക് അയച്ചു. പത്തനംതിട്ടയില്‍ ചെങ്ങന്നൂര്‍ (10), തിരുവല്ല (17), ആയൂര്‍, പുല്ലാട് എന്നിവിടങ്ങളില്‍ ഓരോന്ന് വീതം സംഘങ്ങളുണ്ട്. വയനാട്ടിലെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സംഘങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഒരു സംഘത്തെ കണ്ണൂരിലേക്കും 19 വിഭാഗത്തെ ആലപ്പുഴയ്ക്കും അയച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം 3575 പേരെ ബോട്ടുകളില്‍ രക്ഷിച്ചു.
ഐഎന്‍എസ് ഗരുഡയുടെ സേവനം ആളുകളെ രക്ഷിക്കുന്നതിലും രക്ഷാ പ്രവര്‍ത്തന സഹായികളും മരുന്നും ഭക്ഷണവും ആകാശമാര്‍ഗം എത്തിക്കുന്നതിലായിരുന്നു അധികവും.എഎല്‍എച്ച്, സീ കിങ്, ചേതക്, വ്യോമസേനയുടെ എംഐ 17 എന്നിവ വഴി ഞായറാഴ്ച മാത്രം 59 പേരെ രക്ഷിച്ചു. ഒരുലക്ഷം ഭക്ഷണപ്പൊതി, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങിയവ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു. പത്ത് പൂര്‍ണ ഗര്‍ഭിണികളെ രക്ഷിച്ചു.
നാവിക സേനാ വിമാനത്താവളത്തില്‍നിന്ന് യാത്രാ വിമാന സര്‍വീസുകള്‍ നടത്താന്‍ നേവല്‍ എയര്സ്റ്റേഷനും ഗരുഡയും സംയുക്തമായി സൗകര്യങ്ങള്‍ ഒരുക്കി. സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ ജനറലിന്റെ അധ്യക്ഷതയില്‍ സിയാല്‍, സിഐഎസ്എഫ്, വിവിധ വിമാനക്കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്ത യോഗം നടന്നു. സ്കൂള്‍ ഓഫ് നേവല്‍ എയര്‍മെന്‍ വിശദ പദ്ധതികള്‍ തയാറാക്കി. ബെംഗളൂരില്‍നിന്നുള്ള ആദ്യ യാത്രാ വിമാനം ഇന്ന് കാലത്ത് ഇറങ്ങി. കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലേക്കും വിമാന സര്‍വീസ് തുടങ്ങും. മറ്റ് വിമാനക്കമ്പനികളും സര്‍വീസ് ഉടന്‍ തുടങ്ങും.
ആയിരത്തിലേറെ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ഇടപ്പള്ളി അമൃത ആശുപത്രിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധം തകര്‍ന്നപ്പോള്‍ നാവിക സഹായം അഭ്യര്‍ഥിച്ചു. ആഗസ്ത് 17 ന് രാത്രിയിലായിരുന്നു ആവശ്യം. ജലവിതരണവും തടസപ്പെട്ടിരുന്നു. പത്തു മണിക്കൂറില്‍ ബദല്‍ സംവിധാനം ഒരുക്കി.
ദക്ഷിണ നാവിക ആസ്ഥാനത്ത് 250 പേര്‍ക്ക് രക്ഷാ ക്യാമ്പ് നടത്തുന്നുണ്ട്. ആലുവയില്‍ ആയുധ ശാലക്ക് സമീപത്തെ ക്യാമ്പില്‍ 500 പേരുണ്ട്. നാവിക ആസ്ഥാനത്തെ കിന്റര്ഗര്ട്ടണ് സ്കൂള്‍ ക്യാമ്പാക്കി മാറ്റി, അവിടെ 170 പേരുണ്ട്. രണ്ട് കേന്ദ്രീയ വിദ്യാലയങ്ങളും ക്യാമ്പുകളാണ്.
കൊച്ചിന് യൂണിവേഴ്സിറ്റി കാമ്പസില്‍ നാവിക സേന പ്രത്യേകഎ പൊതു അടുക്കള ഉണ്ടാക്കി. 5000 പേര്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നുണ്ട്. 17 പാചകക്കാര്‍, നാല് ഓഫീസര്‍മാര്‍ 13 ജീവനക്കാര്‍ നിരന്തരം പണിയെടുത്ത് രണ്ടുനേരം ഭക്ഷണം നല്കുന്നു. യുസി കോളെജ് ക്യാമ്പില്‍ 2000 പേര്‍ക്ക് ആഹാരം കൊടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: