കോട്ടയം: പ്രളയക്കെടുതിയില്‍ കേരളം വലയുന്നതിനിടെ ജര്‍മനിക്കു പോയ മന്ത്രി കെ. രാജുവിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മഴക്കെടുതിയില്‍ കേരളം വലഞ്ഞപ്പോള്‍ രാജുവിന്റെ വിദേശയാത്ര തെറ്റായിപ്പോയെന്നും ഇക്കാര്യത്തില്‍ മന്ത്രിയ്ക്കെതിരെ നടപടിയെടുക്കണമോയെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി കെ. രാജുവിനെതിരെ നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ജര്‍മനിക്ക് പോയ കെ രാജു പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം തിരിച്ചെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമാണ്. അത് പുറത്തുപറയേണ്ട കാര്യമില്ലെന്നും കാനം വ്യക്തമാക്കി.
കോട്ടയത്തെ ദുരിതാശ്വാസത്തിന്റെ ചുമതലക്കാരനായ മന്ത്രി ആരോടും ചോദിക്കാതെയാണ് ജര്‍മനിക്ക് പറന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു. സാധാരണ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയാണ് മന്ത്രിമാര്‍ വിദേശത്തേക്ക് പോകാറുള്ളത്. ഈ ചട്ടമാണ് രാജു ലംഘിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: