കൊച്ചി: ചെങ്ങന്നൂരിൽ ഇന്നും രക്ഷാപ്രവർത്തനം തുടരുന്നു. ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ചെങ്ങന്നൂരിന്റെ പലയിടങ്ങളിലുമുള്ളത്. പാണ്ടനാടിന്റെ 4 പഞ്ചായത്തുകൾ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയാണ്. രക്ഷാപ്രവർത്തക സംഘത്തിന് ഇവിടെ എത്താൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ പമ്പാനദി മുറിച്ചുകടക്കേണ്ടിവരുമെന്നതാണ് ഇവിടെ വരുന്ന പ്രധാന വെല്ലുവിളി. ചെങ്ങന്നൂരിൽ ഇന്ന് രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതേ സമയം പത്തനംതിട്ടയിൽ ഇന്ന് രക്ഷാപ്രവർത്തനം പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. എന്നാൽ പന്തളം പ്രദേശത്ത് ഇപ്പോഴും വെള്ളം നിലനിൽക്കുകയാണ്. പ്രധാനമായും താഴ്ന്ന പ്രദേശങ്ങളിലാണ് ദുരിതം ഏറ്റവുമധികമുള്ളത്. പ്രദേശത്ത് കൃഷി വ്യാപകമായി നശിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമാണ്. പ്രദേശത്തെ കിണറുകളിൽ വെള്ളം കയറിയിട്ടുണ്ട്.
അതേ സമയം എറണാകുളത്ത് രക്ഷാപ്രവർത്തനം പൂർണമായെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണം ഇന്ന് രാത്രിയോടെ ആരംഭിക്കും. ജില്ലയിലെ ആകെ 14 പേർ മരിച്ചുവെന്ന് കളക്ടർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: