തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്ബോള്‍ ഈ പ്രവര്‍ത്തനങ്ങളെയെല്ലാം അപഹസിക്കുന്ന പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തെറ്റായ പോസ്റ്റുകളും ഓഡിയോ, വീഡിയോ സന്ദേശങ്ങളും തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധി അക്കൗണ്ട് മാറ്റി സ്വന്തം അക്കൗണ്ട് നമ്ബര്‍ നല്കി ചിലര്‍ തട്ടിപ്പ് നടത്തിയതും ശ്രദ്ധയില്‍പ്പെട്ടു . അതിജീവിക്കാനുള്ള കേരള ജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ആരു ശ്രമിച്ചാലും അവരെ കര്‍ശനമായി നേരിടും.
ഓഖി ദുരിതാശ്വാസഫണ്ട് തെറ്റായി വിനിയോഗിച്ചു എന്ന പ്രചരണവും ചിലര്‍ നടത്തുന്നുണ്ട്. ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും കാണാതായവരുടെ കുടുംബങ്ങള്‍ക്കും 20 ലക്ഷം രൂപ വീതം സര്‍ക്കാര്‍ റെക്കോര്‍ഡ് വേഗതയില്‍ വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നല്കിയ രണ്ട് ലക്ഷം രൂപയും ഓരോ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും നല്കി. എല്ലാ ധനസഹായവും അക്കൗണ്ടുകള്‍ വഴിയാണ് വിതരണം ചെയ്തത്. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു വരുന്നു. പ്രഖ്യാപിച്ച മറ്റ് പല പദ്ധതികള്‍ക്കും തുടക്കമിടുകയും ചെയ്തു. ഓഖി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്ന പ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: