തൃശൂര്‍: ജില്ലയില്‍ പ്രളയക്കെടുതി നേരിടാന്‍ സൈന്യം. കൊടുങ്ങല്ലൂര്‍, ചാവക്കാട്, ചാലക്കുടി താലൂക്കുകളില്‍ ഇന്നലെ സൈന്യം തെരച്ചില്‍ തുടര്‍ന്നു. പ്രളയക്കെടുതിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെയും തുടര്‍ന്നു. കുണ്ടൂര്‍, പൂവത്തുശ്ശേരി, കുഴൂര്‍ ഭാഗങ്ങളില്‍ അഞ്ഞൂറോളം പേര് കുടുങ്ങിക്കിടക്കുന്നുണ്ട്. കരുവന്നൂര്‍ പുഴ ഗതിമാറി ഒഴുകിയതുമൂലം പുത്തന്‍തോട് പ്രദേശത്ത് അറുന്നൂറോളം കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത്രയും ദിവസമായിട്ടും ആരും രക്ഷയ്ക്കെത്തിയില്ലെന്ന് ഇവര്‍ പറഞ്ഞു. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതുമൂലം ഇവര്‍ക്ക് ഭക്ഷണവും ലഭിക്കുന്നില്ല.
പെരിയാറിലേയും ചാലക്കുടിപ്പുഴയിലേയും വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളാണിത്. കൊടുങ്ങല്ലൂരില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകളിലേക്ക് തിരിച്ച് പോകാന്‍ കഴിഞ്ഞിട്ടില്ല. പ്രളയം സര്‍വതും കവര്‍ന്ന ചാലക്കുടിയിലെ കാഴ്ചകള്‍ ഹൃദയഭേദകമാണ്. വെള്ളം ഇറങ്ങിയ വീടുകളില്‍ മുട്ടൊപ്പം ചെളിയാണ്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും ഓണം മുന്നില്‍ക്കണ്ട് എത്തിച്ച സ്റ്റോക്കെല്ലാം പ്രളയത്തില്‍ നശിച്ചു. ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ തകര്‍ന്ന നിലയിലാണ്. ആറാട്ടുപുഴയില്‍ തകര്‍ന്ന ഹെര്‍ബര്‍ട്ട് കനാല്‍ ബണ്ട് സൈന്യം പുനര്‍നിര്‍മിച്ചു.
പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ട്രെയിന്‍ ഗതാഗതം തൃശൂര്‍-എറണാകുളം റൂട്ടില്‍ ഇന്നലെ പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെ തൃശൂര്‍ വഴിയുള്ള സര്‍വീസ് ഇരുദിശകളിലേക്കും പുനരാരംഭിച്ചു. വടക്കുനിന്ന് നിസാമുദ്ദീന്‍ എക്സ്പ്രസും തെക്ക് നിന്ന് എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസുമാണ് ആദ്യം കടന്നു പോയത്. നിസാമുദ്ദീന്‍ എക്സ്പ്രസാണ് തൃശൂര്‍ സ്റ്റേഷനില്‍ ആദ്യം എത്തിയത്. ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ എതാനും ദിവസങ്ങളെടുക്കും.
ചാലക്കുടി മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള സ്ഥലങ്ങളില്‍ വിവിധ ഭാഗങ്ങളിലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടത്. ചാലക്കുടിപ്പാലം, നെല്ലായി, കുറാഞ്ചേരി എന്നിവിടങ്ങളിലാണ് പ്രധാനമായും മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് എതാനും ദിവസമായി ഗതാഗതം പുനഃസ്ഥാപിക്കാന്‍ റെയില്‍വെ പരിശ്രമം നടത്തി വരികയായിരുന്നു.
ചെന്നൈയില്‍ നിന്ന് 200 തൊഴിലാളികളെ എത്തിച്ചാണ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
ഇതിനിടെ വെള്ളക്കെട്ടിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ തൃശൂര്‍-ഗുരുവായൂര്‍ റെയില്‍പാളം നാളെ വൈകിട്ടോടെ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്ന് സ്റ്റേഷന് മാസ്റ്റര്‍ ജയകുമാര്‍ പറഞ്ഞു. മറ്റത്ത് വാക ഗേറ്റിന് ഇരുവശത്തും അരക്കിലോമീറ്റര്‍ മാറിയാണ് പാളം അപകടത്തിലായത്.
പാളത്തിനടിയിലുള്ള മണ്ണും മെറ്റലും ഒലിച്ചുപോയ നിലയിലാണ്. ഒന്നര മീറ്ററോളം താഴ്ച്ചയിലാണ് മെറ്റല്‍ ഒലിച്ച് പോയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: