പത്തനംതിട്ട: നദികളുടെ കലിയടങ്ങിയെങ്കിലും പ്രളയം കശക്കിയെറിഞ്ഞ ജനങ്ങളുടെ ദുരിതം അവസാനിക്കുന്നില്ല. ഉടുതുണിക്കു മറുതുണിയില്ലാതെ വീടുപേക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയുന്നില്ല.
നദീതീരങ്ങളില്‍ മാത്രമല്ല ഉള്‍പ്രദേശങ്ങളില്‍പ്പോലും വീടുകള്‍ പൂര്‍ണമായി മുങ്ങി. പ്രളയം വീട്ടുപകരണങ്ങള്‍ എല്ലാം ഒഴുക്കികൊണ്ടുപോയി പാത്രങ്ങളും ബാക്കിവച്ചില്ല. ഉപ്പുചിരട്ട മുതല്‍ വാങ്ങിയാലേ വീട്ടില്‍ കഴിയാനൊക്കൂ എന്ന് വീട്ടമ്മമാര്‍ പറയുന്നു. രണ്ടാം നിലകളില്‍വരെ കാല്പുതയുംവിധം ചെളിയാണ്. ഇവയെല്ലാം വാരിമാറ്റി കഴുകി വൃത്തിയാക്കണമെങ്കില്‍ ദിവസങ്ങളുടെ അധ്വാനം വേണം.
ദുരിതാശ്വാസക്യാമ്പുകളില്‍ ആരൊക്കെയോ കൊണ്ടുവരുന്ന പൊതിച്ചോറും ബ്രഡും കാത്തിരിക്കുന്നവര്‍ ആയിരങ്ങളാണ്. തിരുവല്ലയും അപ്പര്‍കുട്ടനാടും മാത്രമല്ല ആറന്മുളയും ഇടനാടും അടക്കമുള്ള പ്രദേശങ്ങളില്‍ ഇനിയും പ്രളയജലമൊഴിയാത്തവീടുകള് ഏറെ. വീടിനുള്ളില്‍ വെള്ളമിറങ്ങിപ്പോകുന്നതും കാത്ത് വൃദ്ധരായവരടക്കം ഇപ്പോഴും അവശരായി കഴിയുന്നു. സേവാഭാരതിയടക്കമുള്ള സന്നദ്ധ സംഘടനകള്‍ ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: