കൊച്ചി: പ്രളയത്തില്‍ നിന്നും രക്ഷതേടി ആളുകള്‍ അഭയം തേടിയ പറവൂര്‍ മാഞ്ഞാലി കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിയുടെ പള്ളിമേട ഇടിഞ്ഞു വീണ് മരിച്ച് ആറു പേരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കുത്തിയതോട് സ്വദേശികളായ പാനിക്കുളം കുഞ്ഞൗസേപ്പ്, പൗലോസ്, ഇലഞ്ഞിക്കാടന്‍ ജോമോന്, ജോമോന്റെ പിതാവ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്
കഴിഞ്ഞ ദിവസം രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പനയ്ക്കല്‍ ജെയിംസ്, ശൗരിയാര് എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്.
ചാലക്കുടിയാര്‍, പെരിയാര്‍, മാഞ്ഞാലിത്തോട് എന്നിവ സംഗമിക്കുന്ന ഇവിടെ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ആളുകള്‍ സുരക്ഷിത സ്ഥാനം തേടി പാഞ്ഞത്. സെന്റ് തോമസ് പള്ളി, സെന്റ് സേവ്യേഴ്സ് സ്കൂള്‍, പാരീഷ് ഹാള്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ അഭയം പ്രാപിച്ചു. ഇവിടെ ആളുകള്‍ കൂടിയപ്പോള്‍ കുറേ ആളുകള്‍ സെന്റ് സേവ്യേഴ്സ് പാരിഷ്ഹാളിനോട് ചേര്‍ന്നുള്ള പള്ളിമേടയില്‍ എത്തി. 90 വര്‍ഷത്തോളം പഴക്കമുള്ള മേടയുടെ രണ്ടാം നില വ്യാഴാഴ്ചയോടെ തകര്‍ന്ന് വീഴുകയായിരുന്നു. തൂണും വരാന്തയും ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞുവീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: