ഇടുക്കി: പ്രകൃതിദുരന്തങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ഇടുക്കി ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) കേരളത്തിന് കത്തയച്ചത് നിരവധി തവണ.
2010 മുതല്‍ ഇടുക്കി കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിനാണ് എന്‍ഡിആര്‍എഫിന്റെ ഒരു ബെറ്റാലിയന് തുടങ്ങാന്‍ സേനാ ഉദ്യോഗസ്ഥര്‍ കത്തയച്ചത്. എന്നാല്‍ ഇതുവരെ സേനയ്ക്ക് ആസ്ഥാനം ഒരുക്കാന്‍ സംസ്ഥാന ഭരണകൂടമോ ജില്ലാ ഭരണകൂടമോ തയാറായിട്ടില്ല. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇടുക്കി ജില്ലയില്‍ എന്‍ഡിആര്‍എഫ് കേന്ദ്രം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് അന്നത്തെ കളക്ടറോടും ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെക്ഷനോടും ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് കളക്ടര്‍ കരിങ്കുന്നം വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. മലങ്കര എസ്റ്റേറ്റില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 20 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സ്ഥലം എന്‍ഡിആര്‍എഫിന് നല്‍കാനുള്ള നടപടികളുണ്ടായില്ല. 2015ല്‍ സേനാ ഉദ്യോഗസ്ഥര്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വ്യവസായമന്ത്രിയായ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടല്‍ സേനയ്ക്ക് സ്ഥലം ലഭ്യമാക്കുന്നതിനുള്ള തീരുമാനം നീട്ടിക്കൊണ്ടുപോയി. 2016ല്‍ എന്‍ഡിആര്‍എഫ് കട്ടപ്പനയില്‍ മോക്ഡ്രില്‍ നടത്തി. തുടര്‍ന്ന് വീണ്ടും സ്ഥലം വിട്ട് നല്കാന് കളക്ട്രേറ്റിലേക്ക് കത്തയച്ചു. പക്ഷേ സ്ഥലം ലഭിച്ചില്ല.
അടിക്കടിയുണ്ടാകുന്ന മലയിടിച്ചിലും ഉരുള്‍പൊട്ടലും ജനജീവിതം ദുസഹമാക്കുന്ന ഇടുക്കിയില്‍ എന്‍ഡിആര്‍എഫിന്റെ ഒരു കേന്ദ്രം വരുന്നത് ഏറ്റവും ഉചിതമാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഈ നിസംഗത ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചാല്‍ പ്രകൃതിലോല പ്രദേശങ്ങള്‍ അവര്‍ ആദ്യം മാര്‍ക്ക് ചെയ്യുകയും ഇവിടങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യും. കൈയേറ്റക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് എന്‍ഡിആര്‍എഫിന് ജില്ലയില്‍ പ്രവര്‍ത്തന കേന്ദ്രം നല്കാന് മടിക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്.
മറ്റെല്ലാ സംസ്ഥാനങ്ങളിലും എന്‍ഡിആര്‍എഫിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: