ജക്കാര്‍ത്ത: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ പുറത്ത്. പുരുഷന്മാര് ആതിഥേയരായ ഇന്തോനേഷ്യയോടും വനിതകള്‍ ജപ്പാനോടും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റാണ് പുറത്തായത്.
ജപ്പാനോട് 3-1നാണ് സിന്ധുവും സൈനയും അടങ്ങുന്ന വനിതാ ടീം തോറ്റത്. ആദ്യ സിംഗിള്‍സില്‍ പി.വി. സിന്ധു 21-18, 21-19 എന്ന നേരിട്ടുള്ള ഗെയിമുകള്‍ക്ക് അകനെ യമാഗുച്ചിയെ തകര്‍ത്ത് ഇന്ത്യക്ക് മുന്‍തൂക്കം സമ്മാനിച്ചു. എന്നാല്‍ ഡബിള്‍സില്‍ സിക്കി റെഡ്ഡി-ആരതി സാറാ സുനില്‍ സഖ്യവും രണ്ടാം സിംഗിള്‍സില്‍ സൈന നെഹ്വാളും രണ്ടാം ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-പി.വി. സിന്ധു സഖ്യവും പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറന്നത്. നൊസോമു ഒകുഹാരയ്ക്കെതിരെ മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സൈന കീഴടങ്ങിയത്. സ്കോര്‍: 21-11, 23-25, 21-16. കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ ടീം ഇനത്തില്‍ വെങ്കലം നേടിയിരുന്നു.
പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇന്തോനേഷ്യയോട് 3-1നാണ് ഇന്ത്യ തോറ്റത്. ആദ്യ സിംഗിള്‍സില്‍ കെ. ശ്രീകാന്ത് തോറ്റത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് ഡബിള്‍സില്‍ രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും തോറ്റു. രണ്ടാം സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് ജോനാഥന് ക്രിസ്റ്റിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യവും കീഴടങ്ങിയതോടെ ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: