“ദീപക് കുമാര്‍”
ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഷൂട്ടിങ്ങ് റേഞ്ചില്‍ നിന്ന് ഇന്ത്യക്ക് രണ്ട് വെള്ളി മെഡലുകള്‍. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും പുരുഷന്മാരുടെ ട്രാപ്പില്‍ ലക്ഷയ്യുമാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. 247.7 പോയിന്റുമായാണ് ദീപക് കുമാറിന്റെ മെഡല്‍ നേട്ടം.
ഈ വര്‍ഷം നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇതേ വിഭാഗം വ്യക്തിഗത ഇനത്തിലും വെങ്കലം നേടിയിട്ടുണ്ട് ഈ ദല്ഹിക്കാരന്.
അതേസമയം മറ്റൊരു ഇന്ത്യന്‍ താരം രവി കുമാര്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്കുവരെ ഉയര്‍ന്ന രവികുമാര്‍ പിന്നീട് പിന്തള്ളപ്പെടുകയായിരുന്നു. ചൈനയുടെ യാങ് ഹോറണിനാണ് സ്വര്‍ണം. 249.1 പോയിന്റ് നേടിയ ചൈനീസ് താരം ഗെയിംസ് റെക്കോഡ് സ്ഥാപിച്ചു. 226.8 പോയിന്റോടെ ചൈനീസ് തായ്—പെയിയുടെ ലു ഷോച്വാന് വെങ്കലം നേടി.
“ലക്ഷ്യ”
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേല അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ട്രാപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സീമ തോമര്‍ ആറാം സ്ഥാനത്താണ് എത്തിയത്. മറ്റൊരു ഇന്ത്യന്‍ താരമായ ശ്രേയസി സിങ്ങിന് ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. യോഗ്യതാ റൗണ്ടില്‍ 7-ാമതായാണ് ശ്രേയസി ഫിനിഷ് ചെയ്തത്.
ഷൂട്ടിങ് പുരുഷവിഭാഗം ട്രാപ്പില്‍ യോഗ്യതാ റൗണ്ടില്‍ നാലാമനായി ഫൈനലിലേക്ക് യോഗ്യത നേടിയ ലക്ഷയ് ഫൈനലില്‍ മികച്ച ഫോമിലായിരുന്നു. 43 പോയിന്റുമായാണ് 20 കാരനായ ലക്ഷയ് വെള്ളി മെഡല്‍ വെടിവെച്ചിട്ടത്. ലോകറെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനത്തോടെ ചൈനീസ് തായ്പേയ്യുടെ യാങ് കുന്പി സ്വര്‍ണം നേടിയപ്പോള്‍ ദക്ഷിണകൊറിയയുടെ ഹാന്‍ ഡെമയോങ് വെങ്കലവും കരസ്ഥമാക്കി.
ഈയിനത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഇന്ത്യയുടെ മാനവ്ജീത് സിങ് സന്ധുവിന് മെഡല്‍ പട്ടികയില്‍ ഇടംനേടാന്‍ കഴിഞ്ഞില്ല. ഈ വിഭാഗത്തില്‍ നാലാം സ്ഥാനത്താണ് മാനവ്ജീത് എത്തിയത്. യോഗ്യതാ റൗണ്ടില്‍ ഒന്നാമനായി ഫൈനലില്‍ എത്തിയ സന്ധുവിന് നിര്‍ണായക പോരാട്ടത്തില്‍ പിഴക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: