തിരുവനന്തപുരം: കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ആയിരങ്ങളുടെ ജീവന് വീണ്ടെടുക്കാന്‍ സ്വന്തം ജീവന്‍പോലും അവഗണിച്ചു കൈമെയ്മറന്ന് രംഗത്തിറങ്ങിയ സേവാഭാരതി പ്രവര്‍ത്തകര്‍ സേവനത്തിന്റെ പുതിയ അധ്യായം കുറിക്കുന്നു.
എല്ലാം നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള തീവ്രയജ്ഞത്തിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം എത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളിലാണ് രാപകലില്ലാതെ പ്രവര്‍ത്തകര്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
തലസ്ഥാനത്തു നിന്ന് ഇന്നലെ ഒരു ടോറസ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളിലായാണ് മാന്നാര്‍, മാവേലിക്കര എന്നീ പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോയത്. ജില്ലയിലെ നാല്പതോളം കേന്ദ്രങ്ങളില്‍ സംഭരിക്കുന്ന സാധനങ്ങള്‍ കോട്ടയ്ക്കകം ഫോര്‍ട്ട് ഹൈസ്കൂളില്‍ മൊത്തമായി സംഭരിച്ചശേഷമാണ് വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
അരിയും പച്ചക്കറികളുമുള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍, പാചകം ചെയ്യാതെ തന്നെ കഴിക്കാവുന്നവ, മരുന്ന്, കിടക്കവിരികളും പുതപ്പുകളും, എല്ലാ പ്രായക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍, ഒരു ലോറി വിറക് ഉള്‍പ്പെടെയുള്ള വസ്തുക്കളുമായാണ് ഇന്നലെ യാത്ര പുറപ്പെട്ടത്. സുരേഷ് ഗോപി എംപി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: