ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സുപ്രീം കോടതി. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുപ്രീം കോടതി ജഡ്ജിമാരെല്ലാം സംഭാവന നല്‍കും. സുപ്രീം കോടതിയില്‍ 25 ജഡ്ജിമാരാണുള്ളത്. ഓരോരുത്തരും 25000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടു.
കേരളത്തിലെ പത്ത് മില്യണ്‍ ജനങ്ങള്‍ ദുരിതബാധിതരാണെന്നും അവര്‍ക്കായി എല്ലാവരും ഒരുമിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കേരളത്തിനായി ഒരു കോടി രൂപ സംഭാവന നല്കി. മുതിര്‍ന്ന അഭിഭാഷകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.
അതേസമയം സ്വന്തം മകളുടെ വിവാഹത്തിന് കരുതിവെച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിദ്വാശാസ നിധിയിലേക്ക് സംഭാവന നല്കി കൊച്ചി മേയര്‍ സൗമിനി ജെയിന് മാത്യകയായിരുന്നു. ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ വലിയൊരു ദുരന്തം സംഭവിച്ചതോടെ വിവാഹ ആഘോഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: