മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിലെ വെള്ളിയാംപറമ്പില്‍ ആരംഭിക്കുന്ന കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്കുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. നവംബറില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. 13 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പ്രവൃത്തി നടന്നു വരികയാണ്.
കഴിഞ്ഞ മെയ് മാസത്തില്‍ തുടക്കം കുറിച്ച റോഡ് നിര്‍മ്മാണത്തില്‍ 5 കിലോമീറ്ററാണ് പ്രവൃത്തി നടത്തുന്നത്. ആദ്യത്തെ 500 മീറ്റര്‍ 15 മീറ്റര്‍ വീതി വരുന്ന നാലുവരിപ്പാതയും ബാക്കിയുള്ള 4.5 കിലോമീറ്റര്‍ 7 മീറ്റര്‍ വീതി വരുന്ന രണ്ടു വരിപ്പാതയുമാണ് വരുന്നത്. നവംബര്‍ ആദ്യവാരത്തോടെ മെക്കാഡം ടാറിംഗ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ജാസ്മിന് കണ്സ്ട്രീഗ്സ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
അഞ്ച് കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അനുബന്ധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. മട്ടന്നൂര്‍ വെളളിയാംപറമ്പില്‍ 140 ഏക്കര്‍ സ്ഥലത്താണ് കിന്‍ഫ്ര പാര്‍ക്ക് വരുന്നത്. മട്ടന്നൂരില്‍ വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വ്യവസായ പാര്‍ക്ക്. ചെറുതും വലുതുമായ നിരവധി സംരംഭകരെ എത്തിക്കാന്‍ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള വെളളിയാംപറമ്പിലെ വ്യവസായ പാര്‍ക്കിലൂടെ സാധിക്കും. പ്രവേശന കവാടവും ചുറ്റുമതിലും സ്ഥാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വ്യവസായപാര്‍ക്ക് ലക്ഷ്യത്തിലേക്ക് പ്രാരംഭം കുറിച്ചാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്.
ജില്ലയിലെ വികസന പദ്ധതികള്‍ക്കൊപ്പം മട്ടന്നൂര്‍ വ്യവസായ പാര്‍ക്കിന്റെ പേരും ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എറെയായെങ്കിലും പ്രവൃത്തി ആരംഭിച്ചിരുനില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വ്യവസായ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മട്ടന്നൂര്‍ വെളളിയാംപറമ്പില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനമായത്.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമാണ് വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര വ്യവസായ പാര്ക്കിന് തറക്കല്ലിട്ടത്. പദ്ധതിക്കായി 140 ഏക്കര്‍ ഭൂമി കിന്‍ഫ്ര ഏറ്റെടുത്തു. എന്നാല്‍ തറക്കല്ലുമാത്രമായി വര്‍ഷങ്ങളോളം കിടക്കാനായിരുന്നു പദ്ധതിയുടെ വിധി. പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്തു നിന്ന് മരംകൊള്ളയും മറ്റും വ്യാപകമായതോടെ നാലു വര്‍ഷം മുമ്പാണ് സ്ഥലത്തിന് ചുറ്റുമതിലും പ്രവേശന കവാടവും നിര്‍മ്മിച്ചത്. റോഡ്നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ അഡ്വാന്‍സ്ഡ് ടെക്നോളജി സെന്റര്‍ പാര്ക്കിന് അനുബന്ധമായി തുടങ്ങാനും 300 കോടി രൂപ ചിലവില്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് വ്യവസായ പരിശീലനം നല്‍കും. കിന്‍ഫ്ര പദ്ധതിക്കൊപ്പം 107 കോടി രൂപ ചിലവില്‍ പ്ലാസ്റ്റിക്ക് സംസ്കര യൂണിറ്റ്, റീസൈക്ലിംഗ് ഫാക്ടറി, ജലസംഭരണി, മറ്റു ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.
കണ്ണൂര്‍ വിമാനത്താവളം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കിയാല്‍ ജില്ലയിലെ വ്യവസായ വികസനത്തിന് അത് മുതല്‍ക്കൂട്ടാകും. പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. പാര്‍ക്കിനോട് ചേര്‍ന്ന് വ്യവസായ വികസന മേഖലയ്ക്കായി 140 ഏക്കറുള്ള പദ്ധതി പ്രദേശം 190 പ്ലോട്ടുകളാക്കും. 25 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെയാണ് പ്ലോട്ടുകളുണ്ടാക്കുക. ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ വൈദ്യുതിയും വെള്ളവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: