തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയില്‍ പെട്ട സമയത്ത് വിദേശയാത്ര സംഭവത്തില്‍ കെ.രാജു നല്കിയ വിശദീകരണം സിപിഐ നേതൃത്വം തള്ളി. തെറ്റുപറ്റിയിട്ടില്ലെന്ന മന്ത്രിയുടെ വാദവും പാര്‍ട്ടി പൂര്‍ണമായും തള്ളി. ജര്‍മന്‍ യാത്രയെ ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നും സംഭവിച്ചത് തെറ്റാണെന്നും ന്യായീകിച്ച് വഷളാക്കരുതെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.
മന്ത്രി ഇന്നലെ നേരിട്ട് കാനം രാജേന്ദ്രനെ കണ്ടിരുന്നു. കാനം മന്ത്രിയോട് നേരിട്ട് അതൃപ്തി അറിയിച്ചു. ഇതിനിടെ യാത്രയ്ക്കു പോകുമ്പോള്‍ മന്ത്രിയുടെ വകുപ്പിന്റെ ചുമതല കൈമാറിയത് അനുമതിയില്ലാതെയെന്നും വ്യക്തമായി. വകുപ്പ് ചുമതല പി.തിലോത്തമനു കൈമാറിയതാണു വിവാദത്തിലായത്. കൈമാറ്റം മുഖ്യമന്ത്രി അറിയാതെയാണു നടന്നതെന്നതും വിവാദത്തിന്റെ ഗൗരവമേറ്റുന്നു. കൈമാറ്റം സംബന്ധിച്ചു പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുമില്ല.
കഴിഞ്ഞ 15ന് ജര്‍മനിയിലേക്ക് പോയ മന്ത്രി ഇന്നലെയാണ് തിരികെ എത്തിയത്. ജര്‍മനിക്ക് പോകാന്‍ ഒരു മാസം മുന്‍പ് പാര്‍ട്ടി മന്ത്രിക്ക് അനുമതി കൊടുത്തിരുന്നുവെങ്കിലും, പ്രളയദുരന്തം നേരിടുന്ന സമയത്ത് തന്നെ ഈ യാ്ത്ര നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനമായാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. രാജുവിനെതിരെ ശക്തമായ നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: