തിരുവനന്തപുരം: മഹാപ്രളയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള നിരവധി ക്ഷേത്രങ്ങള്‍ വെള്ളത്തിനടിയിലായി, വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. പമ്പയിലും ത്രിവേണിയിലും മറ്റ് ക്ഷേത്രങ്ങളിലും ഉണ്ടായ ആകെ നഷ്ടം 200 കോടി കവിയുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പല ക്ഷേത്രങ്ങളിലും ദിവസങ്ങളായി പൂജകള്‍ മുടങ്ങി. ശബരിമലയില്‍ പൂജാദ്രവ്യങ്ങളോ ജീവനക്കാര്‍ക്ക് ഭക്ഷണസാധനങ്ങളോ എത്തിക്കാന്‍ കഴിയുന്നില്ല. മൂന്ന് മാസമെടുത്ത് പുനഃരുദ്ധാരണം നടത്തും.
പമ്പയിലാണ് വ്യാപക നാശനഷ്ടം. വലിയ നടപ്പന്തല്‍, ടോയ്ലറ്റ് കോപ്ലക്സ്, രാമമൂര്‍ത്തി മണ്ഡപം, ചെറിയപാലം, സര്‍വീസ് റോഡ് എന്നിവ പൂര്‍ണമായും തകര്‍ന്നു. വൈദ്യുതിബന്ധം പൂര്‍ണമായി തകരാറിലായി. ജലവിതരണം, വാര്‍ത്താവിനിമയ സംവിധാനം എന്നിവയ്ക്കും പ്രശ്നങ്ങള്‍ ഉണ്ടായി.
ദേവസ്വംബോര്‍ഡ് ക്ഷേത്രത്തിലെ അന്നദാനപ്പുരകളിലും കല്യാണമണ്ഡപങ്ങളിലും 40,000 പേര്‍ക്ക് അഭയമൊരുക്കി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: