കൊച്ചി: ഏഴുമാസം പ്രായമുള്ള ഇവാന് മഹേഷ് മുതല്‍ 85 വയസ്സുള്ള തമിഴ്നാട് സ്വദേശിനി പെരുമാളമ്മ വരെ… 247 കുടുംബങ്ങള്‍, 586 പേര്. അവര്‍ക്ക് കാരുണ്യത്തിന്റെ കരസ്പര്‍ശനമേല്‍ക്കാന്‍ അമ്മമാര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍. എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂളില്‍ പ്രവര്‍ത്തിച്ച സേവാഭാരതി കൊച്ചി മഹാനഗരത്തിന്റെ ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ദുരന്തം താറുമാറാക്കിയ ജീവിതങ്ങള്‍ക്ക് അതിജീവനത്തിനുള്ള പ്രേരണയായി.
ഇരുനൂറ്റമ്പതോളം പേരാണ് സന്നദ്ധപ്രവര്‍ത്തകരായി സരസ്വതി വിദ്യാനികേതനിലെ ക്യാമ്പിലുണ്ടായിരുന്നത്. ഇതില്‍ പകുതിയിലേറെപ്പേര്‍ സംഘപരിവാര്‍ സംഘടനകളുമായി നേരിട്ട് ബന്ധമില്ലാത്തവരാണ് എന്നതായിരുന്നു പ്രത്യേകത. എളമക്കര, വരാപ്പുഴ, പോണേക്കര, ചേരാനല്ലൂര്‍, കൂനമ്മാവ്, വൈപ്പിന്‍, സ്വാമിപ്പടി, കുറുപ്പഞ്ചിറ, പൊന്നിഞ്ചിറ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള നാനാജാതിമതസ്ഥര് ക്യാമ്പിലെത്തി. കൊച്ചി ജില്ലയില്‍ സേവാഭാരതി ഒരുക്കിയ മറ്റ് 13 ക്യാമ്പുകളുടെ ഏകോപനവും ഇവിടം കേന്ദ്രീകരിച്ചായിരുന്നു.
കുന്നുംപുറം ബ്രഹ്മസ്ഥാന അമൃത സ്കൂള്‍, പാവക്കുളം ക്ഷേത്രം, ബിഎംഎസ് സംസ്ഥാന ഓഫീസ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള ഐബിഎം ഹാള്‍, അയ്യപ്പന്‍കാവ് എസ്എന്‍ഡിപി ഹാള്‍, അയ്യപ്പന്‍കാവ് ശങ്കരാനന്ദാശ്രമം, ഗണപതിക്ഷേത്രം, മുളങ്കാട്, പൊന്നാരിമംഗലം, ഇരുമ്പനം, ചിന്മയ സ്കൂള്‍, പച്ചാളം, വടുതല ഗണപതിക്ഷേത്രം എന്നിവിടങ്ങളിലെ ക്യാമ്പുകളിലെ ഏകീകരണവും ആവശ്യം വേണ്ട ഭക്ഷണവും മരുന്നുകളും എത്തിച്ചതും ഇവിടെനിന്നാണ്. എണ്ണൂറ്റമ്പതോളം സന്നദ്ധപ്രവര്‍ത്തകരാണ് ഈ ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചത്.
ആയിരംപേര്‍ക്കുള്ള ഭക്ഷണം സരസ്വതി വിദ്യാനികേതനില്‍ തയാറാക്കി. കുട്ടികള്‍ക്കായി അംഗനവാടി വരെ ഇവിടെയൊരുക്കിയിട്ടുണ്ട്. മുപ്പത്തഞ്ചോളം ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കി. ഡോ. മോഹന്‍കുമാര്‍, ഡോ. കൃഷ്ണകുമാര്‍, ഡോ. ജിഷ്ണു, ഡോ. രഞ്ജിനി കുര്യന്, ഡോ. മര്യന്‍, ഡോ. യശോദാമ്മ, ഡോ. നിതേഷ്, ഡോ. രാമാനന്ദപൈ എന്നിവരുടെ നേതൃത്വത്തിലാണ് വൈദ്യസംഘം പ്രവര്‍ത്തിച്ചത്.
ജില്ലയിലെ മറ്റ് ക്യാമ്പുകളിലേക്കുള്ള ഇ-ടോയ്ലറ്റ് സംവിധാനങ്ങള്‍, ക്ലീനിങ് കിറ്റുകള്‍ എന്നിവ ലഭ്യമാക്കാന്‍ ഐടി മിലന് സേവാ ഫൗണ്ടേഷന് എന്ന യുവാക്കളുടെ സംഘടനയും രംഗത്തുണ്ട്. 45 ഓളം സന്നദ്ധസംഘടനകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും സഹായം സേവാഭാരതിക്കുണ്ട്. ഗുജറാത്തി അസോസിയേഷന്, മാര്‍വാഡി അസോസിയേഷന്, ജെയിന് കമ്മ്യൂണിറ്റി തുടങ്ങിയ സംഘടനകളുടെ പിന്തുണ വേറെയും.
ബെംഗളൂരില്‍നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇവിടേക്ക് സഹായഹസ്തമെത്തുന്നു. മരുന്നുകളും അവശ്യസാധനങ്ങളും സംഘടിപ്പിച്ച് ഇവിടേക്കെത്തിക്കുന്നുണ്ടെന്ന് ബെംഗളൂരു സ്വദേശിയായ ശ്രേയസ് റെഡി പറഞ്ഞു. മുന്‍ എബിവിപി ബാംഗ്ലൂര്‍ സിറ്റി സെക്രട്ടറിയും സ്റ്റാര്‍ട്ടപ്പ് സംരംഭകനുമായ ശ്രേയസ് സേവാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ ഇവിടെയെത്തിയിട്ട് നാലു ദിവസമായി. വെള്ളമിറങ്ങിയ സമീപപ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 350 ഓളം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
വിശ്വസംവാദകേന്ദ്രം സംസ്ഥാന സംയോജകന്‍ എം.കെ. സുഭാഷ്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എം.ആര്. കൃഷ്ണകുമാര്‍, വിഭാഗ് സേവാപ്രമുഖ് എം.എല്‍. രമേശ്, വിഭാഗ് പ്രചാര്‍ പ്രമുഖ് രാജേഷ്ചന്ദ്രന്, ജില്ലാ സേവാപ്രമുഖ് മണികണ്ഠന്, സഹസേവാപ്രമുഖ് കെ. സുരേഷ്, സമ്പര്‍ക്കപ്രമുഖ് കെ.വി. സത്യന്, സേവാഭാരതി മുഴുവന്‍സമയ പ്രവര്ത്തകന് ഡി.എസ്. സുരേഷ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: