കൊച്ചി: കേരള ബാങ്ക് യാഥാര്ഥ്യമാകാനിടയില്ലെന്നുറപ്പായി. റിസര്‍വ് ബാങ്ക് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല. നബാര്‍ഡിന്റെ അഭിപ്രായം ചോദിച്ച റിസര്‍വ് ബാങ്കിന് സംസ്ഥാന സര്‍ക്കാര്‍ കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയിട്ടില്ല.
സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ കൊണ്ട് രാഷ്ട്രീയം കളിക്കുന്ന സിപിഎമ്മിന്റെ ഗൂഢപദ്ധതികളാണ്പുറത്തുവരുന്നത്. ചിങ്ങം ഒന്നിന് കേരള ബാങ്ക് എന്ന് പ്രചരിപ്പിച്ചിരുന്ന സര്‍ക്കാരും പാര്‍ട്ടിയും അങ്ങനെയൊരു പേരുപോലും റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. വിവരാവകാശനിയമ പ്രകാരം, റിസര്‍വ് ബാങ്കിന്റെ സഹകരണബാങ്ക് റഗുലേഷന് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ പാര്‍വതി.വി. സുന്ദരം നല്കിയ മറുപടിയിലാണ് വിവരങ്ങള്‍.
റിസര്‍വ് ബാങ്കിന് 2017 സപ്തംബര്‍ 19നാണ് അപേക്ഷ നല്‍കിയത്. ബാങ്ക് ലയനത്തിനാണ് അനുമതി ചോദിച്ചത്. സഹകരണബാങ്കുകളുടെ കാര്യത്തില്‍ തീരുമാനം അറിയിക്കേണ്ട നബാര്‍ഡിനോട് റിസര്‍വ് ബാങ്ക് അഭിപ്രായം ചോദിച്ചു.
നബാര്‍ഡ് സംസ്ഥാന സര്‍ക്കാരിന് ചില വ്യവസ്ഥകള്‍ വച്ചു. അതില്‍ സംസ്ഥാനം ഒരു വര്‍ഷമായിട്ടും കൃത്യമായ നിലപാടു പറഞ്ഞിട്ടില്ല. അതേസമയം 2018 ആഗസ്റ്റ് 17 ചിങ്ങം ഒന്നുമുതല്‍ കേരളത്തിന് സ്വന്തം ബാങ്കെന്ന് മന്ത്രിമാര്‍ ആവര്‍ത്തിക്കുകയും ചെയ്തു.കേരളബാങ്കിന്റെ പേരില്‍ സഹകരണ ബാങ്കുകള്‍ പലതും പൂട്ടാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ഒരു ജില്ലയില്‍ 20 ബാങ്കു ശാഖകളേ പാടുള്ളൂവെന്നാണ് ചട്ടം.
സംസ്ഥാനത്തെമ്പാടുമായി അഞ്ഞൂറോളം ശാഖകള്‍ പൂട്ടേണ്ടിവരും. നബാര്‍ഡിന്റെ വ്യവസ്ഥകള്‍ പ്രകാരം കേരള ബാങ്ക് നടപ്പില്ലെന്ന് അറിയാമെങ്കിലും ജില്ലാബാങ്കുകളുടെ കോടിക്കണക്കിന് രൂപ ചെലവിട്ട് പരിശീലനവും നവീകരണവും ഉള്‍പ്പെടെയുള്ള പരിപാടികളുമായി സഹകരണവകുപ്പ് മുന്നോട്ടു പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: