കണ്ണൂര്‍: മഴമാറി ആകാശം തെളിഞ്ഞതോടെ ജില്ലയില്‍ ഓണവിപണി സജീവമായി. ദിവസങ്ങളോളം ശക്തമായ മഴപെയ്ത് നാടും നഗരവും വെള്ളക്കെട്ടിലായതോടെ ഓണവിപണി ആളൊഴിഞ്ഞ് കിടക്കുകയായിരുന്നു. ജില്ലാ കേന്ദ്രമായ കണ്ണൂര്‍ നഗരത്തിലെ ഖാദി കൈത്തറി മേളകളിലും തിരക്കൊഴിഞ്ഞിരുന്നു. ഓരോ വര്‍ഷവും ഓണക്കാലത്ത് ഖാദി-കൈത്തറികളിലൂടെ കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണ് വിറ്റഴിച്ചിരുന്നത്. മുപ്പത് ശതമാനം വരെ റിബേറ്റ് ലഭിക്കുന്നതിനാല്‍ ഓണം സമയത്ത് ആളുകള്‍ ഒരു വര്‍ഷത്തേക്കുള്ള വസ്ത്രങ്ങള്‍ വരെ വാങ്ങിയിരുന്നു. എന്നാല്‍ അതിവര്‍ഷം കാരണം ഏതാണ്ട് ഒരാഴ്ചക്കാലം മേളയിലെത്തിയവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.
ഓണം-ബക്രീദ് വിപണനം ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ എത്തിയ ചെറുകിട വ്യപാരികളും നിരാശരായിരുന്നു. സ്റ്റേഡിയം കോര്‍ണര്‍, ബസ് സ്റ്റാന്റ്പരിസരം, ടൗണ്‍ സ്ക്വയര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കച്ചവടം നടത്തുന്നവര്‍ക്ക് മഴ കാരണം കച്ചവടം ആരംഭിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഷോപ്പിങ് മാളുകളിലും ടെക്സ്റ്റൈല്‍ ഷോറൂമികളിലും കച്ചവടം കുറഞ്ഞിരുന്നു. ഓണവും ബക്രീദും ഒന്നിച്ച് വന്നതോടെ നല്ല ബിസിനസ്സ് പ്രതിക്ഷിച്ചെത്തിയവര് നിരാശയിലായിരുന്നുവെങ്കിലും മഴമാറിനിന്നതോടെ നഗരത്തില്‍ നല്ല തിരക്കനുഭവപ്പെട്ട് തുടങ്ങി. നഗരത്തിലെ മേളകളില്‍ ഇന്നലെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആകാശം തെളിഞ്ഞ് നിന്നാല്‍ വരും ദിവസങ്ങളില്‍ മികച്ച കച്ചവടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരത്തിലെ വ്യാപാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: