കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറാന്‍ തുടങ്ങുമ്പോഴും ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിഷമിക്കുകയാണ് വെള്ളപ്പൊക്കത്തിന് ഇരയായവര്‍. പ്രളയജലം ഇറങ്ങിപ്പോയ ശേഷം വീടുകളിലെത്തുന്നവര്‍ കാണുന്നത് ഹൃദയഭേദകമായ കാഴ്ചകളാണ്. ഒരായുസ്സുകൊണ്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ നിസ്സഹായതയോടെയാണ് അവര്‍ വീടുകളിലേക്ക് മടങ്ങിയെത്തുന്നത്.
എറണാകുളം ജില്ലയില്‍ ആലുവ, പറവൂര്‍, ഏലൂര്‍, കാലടി, ചേരാനല്ലൂര്‍ മേഖലകളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. ഇവിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്താന്‍ ദിവസങ്ങളെടുക്കും. വീടിനുള്ളില്‍ ഉണ്ടായിരുന്ന ഇലക്ട്രോണികസ് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ ഉപയോഗിക്കാനാവാത്ത വിധം നശിച്ചുപോയ നിലയിലാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലമുണ്ടായിട്ടുള്ളത്. വീടിനുള്ളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കം ചെയ്ത് വൃത്തിയാക്കുക എന്ന ദുഷ്കരമായ ജോലിയാണ് വീടുകളിലേക്ക് മടങ്ങിയെത്തിയവരെ കൂടുതല്‍ വലച്ചത്.
ഏലൂര്‍, കളമശ്ശേരി, ചേരാനല്ലൂര്‍, പറവൂര്‍, ആലുവ, കാലടി, ഏലൂക്കര, കൈന്റിക്കര, മഞ്ഞുമ്മല്‍, എന്നിവിടങ്ങളില്‍ ശുചീകരണത്തിന് സേവാഭാരതി പ്രവര്‍ത്തകരും പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധിപേരാണ് മുന്നിട്ടിറങ്ങിയത്.
വെള്ളപ്പൊക്കക്കെടുതി നേരിട്ട ജില്ലയിലെ പലഭാഗങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ട്രാന്‍സ്ഫോര്‍മറുകളും വെള്ളത്തിനടിയിലായതാണ് കാരണം. അതിനാല്‍ ഡീസല്‍ പമ്പിനെ ആശ്രയിച്ചാണ് പലരും കിണറ്റില്‍ നിന്നും വെള്ളം ടാങ്കുകളില്‍ നിറയ്ക്കുന്നത്. വീട് വൃത്തിയാക്കുന്നതിനുള്ള ചൂല്, ബ്രഷ്, ബ്ലീച്ചിങ് പൗഡര്‍ എന്നിവയ്ക്കും മിക്കയിടങ്ങളിലും ക്ഷാമം നേരിട്ടു. എലിപ്പനി പ്രതിരോധ മരുന്നും ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വെള്ളം ഇറങ്ങിയപ്പോള്‍ പാമ്പ്, അട്ട എന്നിവയുടെ ശല്യവും രൂക്ഷമായിരിക്കുകയാണ്. അണലി, മൂര്‍ഖന്‍, വളവളപ്പന്‍, ഇരുതലമൂരി തുടങ്ങിയ വിഷപ്പാമ്പുകള്‍ വീടിനുള്ളില്‍ വെള്ളത്തോടൊപ്പം എത്തിയതും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്. ഇതിനോടകം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പാമ്പുകടിയേറ്റ് ചികിത്സയ്ക്കെത്തിയത് അമ്പതോളം പേരാണ്.
അതേസമയം, പ്രളയദുരിതത്തെ തുടര്‍ന്ന് താറുമാറായ ജലവിതരണം പുനഃസ്ഥാപിക്കുന്നതില്‍ ജല അതോറിറ്റിക്ക് വീഴ്ചപറ്റിയതായും ആരോപണമുയരുന്നു. കൊച്ചി നഗരത്തിലും പടിഞ്ഞാറന്‍ കൊച്ചിയുടെ വിവിധ സ്ഥലങ്ങളിലും അഞ്ചു ദിവസമായി ജലവിതരണം മുടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: