കോഴിക്കോട്: പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും വേട്ടയാടുന്ന സംസ്ഥാനത്തിന് സ്വന്തം ദുരന്തനിവാരണ സേന വേണമെന്ന ആവശ്യം ശക്തം. സുനാമിയുണ്ടായ സമയംമുതലുള്ള ആവശ്യമാണിത്. അയല്‍സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ദുരന്തനിവാരണ സേനകളുണ്ട്.
2012ല്‍ പോലീസ് സേനയില്‍നിന്ന് 100 പേരെ തെരഞ്ഞെടുത്ത് ദുരന്തനിവാരണത്തിനുള്ള പരിശീലനം നല്കി സേന രൂപീകരിച്ചു. മലപ്പുറം പാണ്ടിക്കാടായിരുന്നു ആസ്ഥാനം. പക്ഷേ സേന ഇപ്പോള്‍ നിലവിലില്ല. പരിശീലനവും ശമ്പളവും ലഭിക്കാതെ വന്നതോടെ സേന സ്വയം പിരിഞ്ഞുപോയി. പോലീസ് വകുപ്പിനും ഈ സേനാംഗങ്ങളെപ്പറ്റി വിവരമില്ല. സേനയില്ലെങ്കിലും ഈ ജനുവരി മുതല്‍ ജൂലൈ വരെ 2749 സ്ത്രീകള്‍ ഉള്‍പ്പെടെ 5716 പേര്‍ക്ക് പരിശീലനം നല്‍കിയെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റില്‍ പറയുന്നത്. പക്ഷെ ആര്‍ക്കൊക്കെയാണ് പരിശീലനം ലഭിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റിക്കോ കളക്ടര്‍മാര്‍ക്കോ അറിയില്ല.
മത്സ്യത്തൊഴിലാളികളും സേവാഭാരതി അടക്കമുള്ള സന്നദ്ധസംഘടനകളും യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ പതിനായിരങ്ങളുടെ ജീവനാണ് രക്ഷിച്ചത്. ഇവര്‍ക്കൊന്നും ദുരന്ത നിവാരണ അതോറിറ്റി നല്കിയ പരിശീലനത്തെക്കുറിച്ച് കേട്ടറിവുപോലുമില്ല. മുല്ലപ്പെരിയാര്‍ ക്രൈസിസ് മാനേജ്മെന്റ് എന്ന പദ്ധതിക്കായി ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് 2015ല്‍ അനുവദിച്ചത് ആറ് കോടിയാണ്. വാങ്ങിയ ഉപകരണങ്ങളൊന്നും പ്രളയബാധിത പ്രദേശത്ത് ലഭ്യമായില്ല. ചീഫ് ഓപ്പറേറ്റിങ് സംവിധാനത്തിനും ഹെഡ്ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനുമായി 2016ല്‍ കേന്ദ്രം 60.46 കോടിയും സംസ്ഥാനം 10.34 കോടിയും അനുവദിച്ചു. ദുരന്തനിവാരണ വിഭാഗത്തെ ശക്തിപ്പെടുത്താന്‍ 9.4 കോടിയും കേന്ദ്രം നല്കി. ഇവ രണ്ടും 2019 നകം പൂര്‍ത്തിയാക്കണം. പക്ഷേ, പ്രാഥമിക ഒരുക്കങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല.
തമിഴ്നാട്ടില്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും (ടിഎസ്പി), കര്‍ണാടകയില്‍ എസ്ഡിആര്‍എഫും നിലവിലുണ്ട്. ആന്ധ്രാപ്രദേശില്‍ എപിഎസ്ഡിആര്എഫില് 100 പേരടങ്ങുന്ന ആറ് ബറ്റാലിയനുകളാണുള്ളത്. ഉത്തര്‍പ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സ്വന്തം ദുരന്തനിവാരണ സേനകളുണ്ട്.
2005ലെ കേന്ദ്ര ദുരന്തനിവാരണ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങള്‍ ദുരന്തനിവാരണ അതോറിറ്റികള്‍ രൂപീകരിച്ചത്. കേരളത്തില്‍ ദുരന്തനിവാരണ വിഭാഗം നിലവില്‍ വന്നത് 2007ല്‍. 2009ലെ ദേശീയ നയമനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലവന്‍ മുഖ്യമന്ത്രിയാണ്. നയം രൂപീകരിക്കേണ്ടതും പദ്ധതികള്‍ നടപ്പാക്കേണ്ടതും മുഖ്യമന്ത്രി തന്നെ. സഹായിക്കാന്‍ ചീഫ് സെക്രട്ടറി തലവനായ സമിതിയുണ്ട്. ദുരന്തനിവാരണ നിയമം അനുസരിച്ച് സംസ്ഥാനതലത്തില്‍ രൂപരേഖ തയാറാക്കേണ്ടത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ്. എല്ലാ വകുപ്പുകളും ദുരന്തനിവാരണ പദ്ധതി തയാറാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ ഇത് തയാറാക്കി ജില്ലാഭരണകൂടത്തിന് കൈമാറുകയും വേണം. എന്നാല്‍ സംസ്ഥാനത്ത് ഇതൊന്നും നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: