കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു. കൊച്ചി നായരമ്പലം ലോക്കല്‍ സെക്രട്ടറി ഉല്ലാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ക്യാമ്പിലെ വസ്തുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഇയാള്‍ പോലീസിനോട് അപമര്യാദയായി പെരുമാറിയത്. വാക്കുതര്‍ക്കത്തിനിടെ ഉല്ലാസ് അരിച്ചാക്ക് ഉയര്‍ത്തി പോലീസുകാരന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചിരുന്നു.
ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം തുടങ്ങിയത്. നായരമ്പലം ഗ്രാമപ്പഞ്ചായത്തില്‍ ഒമ്പത് ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. ഇവയ്ക്കെല്ലാം കൂടി നായരമ്പലം മംഗല്യ ഓഡിറ്റോറിയവും ഭഗവതി വിലാസം സ്കൂളും കേന്ദ്രീകരിച്ചാണ് ഭക്ഷണമൊരുക്കിയത്.
ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെയാണ് എത്തിച്ചിരുന്നതും. സമയാസമയങ്ങളില്‍ ഇവിടെ നിന്ന് മറ്റ് ക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിക്കുകയായിരുന്നു. ഇതിനിടെ ക്യാമ്പിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയത് പ്രതിഷേധത്തിന് ഇടവരുത്തി. നായരമ്പലം ഭഗവതി വിലാസം സ്കൂളിലെ ക്യാമ്പില്‍ മൂവായിരത്തിലേറെ പേര് ഉണ്ടായിരുന്നു. ഇവിടത്തെ ക്യാമ്പ് നടത്തിപ്പിന് ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സി.പി.എം. ഭരണമുള്ള പഞ്ചായത്ത് അട്ടിമറിച്ചതായും ആരോപണമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: