ആലപ്പുഴ: മാനം തെളിഞ്ഞിട്ടും കുട്ടനാട്ടിലെ ജലനിരപ്പ് താഴുന്നത് സാവധാനം. കായലിലെയും നദികളിലെയും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്നതും തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവിടങ്ങളിലൂടെ വെള്ളം ശക്തിയായി കടലിലേക്ക് ഒഴുകാത്തതുമാണ് കുട്ടനാട്ടില്‍ ജലനിരപ്പില്‍ വലിയ കുറവുണ്ടാകാത്തതിന് കാരണം.
വീടുകളിലെ വെള്ളം എപ്പോള്‍ പൂര്‍ണമായി ഇറങ്ങുമെന്നോ, ക്യാമ്പുകളില്‍ നിന്ന് എന്ന് മടങ്ങാന്‍ കഴിയുമെന്നോ കുട്ടനാട്ടുകാര്‍ക്ക് ഒരു നിശ്ചയവുമില്ല. വീടുകളാകെ എക്കലും ചെളിയും നിറഞ്ഞിരിക്കുകയാണ്. ബഹുഭൂരിപക്ഷം വീടുകളും വാസയോഗ്യമല്ലാതെയായിക്കഴിഞ്ഞു. കഴിഞ്ഞ നാല്‍പ്പത് ദിവസത്തോളമായി വെള്ളക്കെട്ടിലാണ് ഇവിടുത്തെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്.
അടിത്തറയ്ക്കും ഭിത്തികള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കോണ്‍ക്രീറ്റ് രണ്ടുനില വീടുകള്‍ അപൂര്‍വമാണ്. ഓടുമേഞ്ഞ വീടുകളാണ് ഏറെയും. അതിനാല്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ഇപ്പോഴുള്ള വീടുകളില്‍ സുരക്ഷിതത്തോടെ അന്തിയുറങ്ങുക അസാധ്യമാണ്. കുട്ടനാട്ടിലെ 97 ശതമാനം ആളുകളും ഇവിടെ നിന്ന് ഒഴിഞ്ഞുകഴിഞ്ഞു. കന്നുകാലികളെ ഉപേക്ഷിക്കാനാകാത്ത അപൂര്‍വം ആളുകള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.
വിവിധ പ്രദേശങ്ങളില്‍ മോഷണവും വ്യാപകമാണ്. കൈനകരിയടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ടിവി, ഫ്രിഡ്ജ് അടക്കമുള്ളവ മോഷണം പോയതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പൂര്‍ണമായും വെള്ളത്തിലായ കുട്ടനാട്ടില്‍ എല്ലായിടത്തും പോലീസ് പേ്രടാളിങ് അതീവ ദുഷ്ക്കരമാണ്. പാമ്പുകളുടെ ശല്യവും അതിരൂക്ഷമാണ്. തലവടി, എടത്വ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇതിനകം നിരവധി പാമ്പുകളെയാണ് പിടികൂടിയത്.
അമ്പലപ്പുഴ-തിരുവല്ല റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങിയത് ഈ പ്രദേശത്തുകാര്‍ക്ക് ആശ്വാസമായി. ഇവിടുത്തെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഇതുവരെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ശുദ്ധജലവിതരണത്തിന് ദിവസങ്ങള്‍ എടുത്തേക്കും. വാര്‍ത്താവിനിമയ സൗകര്യങ്ങളും പൂര്‍ണമായും നിലച്ചു. അടുത്ത ദിവസങ്ങളില്‍ മഴ മാറി നിന്നാല്‍ കുട്ടനാട്ടിലെ ജലനിരപ്പില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: