കുട്ടനാട്: പ്രളയത്തിന്റെ കുത്തൊഴുക്കില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞിരിക്കുകയാണ് കുട്ടനാട്. എല്ലാ വര്‍ഷവും ഒന്നിലധികം വെള്ളപ്പൊക്കങ്ങള്‍ കുട്ടനാടന്‍ ജനത നേരിടാറുള്ളതാണെങ്കിലും ചരിത്രത്തില്‍ ആദ്യമായി എല്ലാം തകര്‍ത്തെറിഞ്ഞ വെള്ളപ്പൊക്കത്തിനാണ് കുട്ടനാട് സാക്ഷ്യം വഹിച്ചത്.
ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗമായ കാര്‍ഷിക-മത്സ്യബന്ധന മേഖലകളെ തകര്‍ത്തുകൊണ്ടെത്തിയ പ്രളയജലം കുട്ടനാടന്‍ ജനതയെ ഒന്നാകെ മുക്കുകയായിരുന്നു. പ്രളയത്തെയും മറ്റ് പ്രതിസന്ധികളോടും മല്ലിട്ട് കൃഷിചെയ്യുന്ന ജനങ്ങള്‍, പ്രളയ ജലത്തോടും മല്ലിട്ട് പിടിച്ച് നില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. വീടുകള്‍ക്കുള്ളില്‍ പലകകള്‍ നിരത്തി തട്ടുണ്ടാക്കി അതിന് മുകളില്‍ ദിവസങ്ങളോളം തങ്ങി. എന്നാല്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് വര്‍ധിച്ചതോടെ വീടുകള്‍ക്ക് മുകളിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു.
കുട്ടനാട്ടിലെ ഏറ്റവും താഴ്ന്ന പഞ്ചായത്തുകളായ കൈനകരിയിലും മുട്ടാറ്റിലേയും വീടുകളുടെ മുകള്‍ ഭാഗം ഇപ്പോളും തെളിഞ്ഞിട്ടില്ല. രക്ഷയ്ക്കായുള്ള പരക്കംപാച്ചിലില്‍ ഉടുതുണി പോലും എടുക്കാതെയാണ് ജനങ്ങള്‍ രക്ഷപ്പെട്ടത്. വൈദ്യുതി -ഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണമായും നിലച്ചതോടെ ജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇല്ലാതായി. പാടശേഖരങ്ങളുടെ ബണ്ടുകളിലും ചിറകളിലും ഒറ്റപ്പെട്ട് താമസിക്കുന്നതിനാല്‍ രക്ഷാ മാര്‍ഗങ്ങളും വളരെ കുറവായിരുന്നു. പമ്പാ നദിയിലെ ഒഴുക്ക് ശക്തമായതിനാല്‍ ചെറു വള്ളങ്ങളിലുള്ള രക്ഷാപ്രവര്‍ത്തനവും സാധിച്ചിരുന്നില്ല. സ്വകാര്യ വള്ളങ്ങളും സേവാഭാരതിയടക്കമുള്ള സംഘടനകളും മൂന്ന് ദിവസം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിനാട്ടില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ സാധിച്ചത്. ഇപ്പോഴും ഉള്‍പ്രദേശങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നെന്നാണ് വിവരം. എന്നാല്‍ ഇവരുമായി ബന്ധപ്പെടാന്‍ ഫോണ്‍ അടക്കമുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ ഏത് ഭാഗത്താണ് കുടുങ്ങിയിരിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വീടുകളെല്ലാം തകര്‍ച്ചാ ഭീഷണിയില്‍
കായലിലെ ചെളി കുത്തിയെടുത്ത് നിര്‍മിച്ചതാണ് കുട്ടനാട്. പാടശേഖരങ്ങളുടെ ബണ്ടുകളിലും ചിറകളിലും നിര്‍മ്മിക്കുന്ന വീടുകള്‍ തകര്‍ച്ചാ ഭീഷണി നേരിടുകയാണ്. ഒരു മാസത്തോളമായി വെള്ളത്തില്‍ നില്ക്കുന്ന വീടുകള്‍ പലതും താഴ്ന്നിട്ടുണ്ട്. പുഴയോരങ്ങളിലുള്ള വീടുകള്‍ തുടര്‍ച്ചയായി ബോട്ടുകള്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ഓളത്തില്‍ തകര്‍ന്നിട്ടുണ്ട്. വെള്ളം ഇറങ്ങുമ്പോള്‍ വീടുകള്‍ ഇടിയുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.
വിഷപ്പാമ്പുകളുടെ കേന്ദ്രമായി
കുട്ടനാട്ടില്‍ നിന്നും ജനങ്ങള്‍ പൂര്‍ണമായും ഒഴിഞ്ഞതോടെ വിഷപ്പാമ്പുകളുടെ കേന്ദ്രമായിരിക്കുകയാണ് ഇവിടം. വീടുകളിലാണ് ഇവ അഭയം തേടിയിരിക്കുന്നത്. വെള്ളം ഇറങ്ങി വീടുകളിലെത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പാമ്പുകളേയാണ്.
മൂര്‍ഖന്‍ പാമ്പുകളാണ് കുട്ടനാട്ടില്‍ കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നത്. ശംഖുവരയന്‍, അണലി എന്നിവയുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലും വ്യാപകമല്ല. വലിയ മൂര്‍ഖന്‍ പാമ്പുകള്‍ കൂട്ടത്തോടെ വീടുകളില്‍ കയറിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നവര്‍ പറയുന്നത്. ചെറു വെള്ളക്കെട്ടുകളും മാളങ്ങളും തണുത്ത കാലാവസ്ഥയും അടക്കം പാമ്പുകള്‍ക്ക് ജീവിക്കാന്‍ സാധിക്കുന്ന ഒരു ആവാസ വ്യവസ്ഥ കുട്ടനാട്ടിലുണ്ട്. ഇതു പാമ്പുകള്‍ പെരുകാന്‍ കാരണമായിട്ടുണ്ട്.
മുന്‍കരുതല്‍ പ്രധാനം
വെള്ളം ഇറങ്ങിയ വീടുകളിലെ വീട്ടുപകരണങ്ങള്‍ പുറത്തേക്ക് മാറ്റുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം. കതകിന്റെ പുറക് ഭാഗത്തും പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യത ഏറെയാണ്. ഓട്, ഷീറ്റ് എന്നിവ കൊണ്ട് മേല്‍ക്കൂര നിര്‍മ്മിച്ച വീടുകളുടെ മച്ചുകളില് പാമ്പുകള്‍ കാണാന്‍ സാധ്യതയുണ്ട്. കൂടാതെ വീട്ടിനുള്ളില്‍ അടുക്കിവെച്ചിരിക്കുന്ന ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്കുള്ളിലും കാണപ്പെടാം. ഇവ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത വേണം.
സാനു കെ. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: