ചങ്ങനാശേരി: മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് കുട്ടനാട്ടില്‍ നിന്ന് അഭയം തേടിയെത്തിയവര്‍ക്ക് ആശ്വാസമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചങ്ങനാശേരിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയാണ് ജീവിതം തിരിച്ചുപിടിക്കാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നത്. എസ്ബി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങി അദ്ദേഹം അവര്‍ക്ക് പിന്തുണയേകി. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ മന്ത്രി പെരുന്നയിലുള്ള സേവാഭാരതിയുടെ കേന്ദ്രത്തില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി.
തുടര്‍ന്ന് എന്‍എസ്എസ് കോളേജ്, വാഴപ്പള്ളി അമൃത വിദ്യാലയം, ആനന്ദാശ്രമം, ഗവ. സ്കൂള്‍ കുന്നുംപുറം, എസ്എച്ച് കിളിമല എന്നിവിടങ്ങളിലുള്ള ക്യാമ്പുകളും സന്ദര്‍ശിച്ചു. തുടര്‍ന്നാണ് പത്തു മണിയോടെ എസ്ബി സ്കൂളിലുള്ള ക്യാമ്പിലെത്തിയത്. ദുരിതബാധിതര്‍ താമസിക്കുന്ന ഓഡിറ്റോറിയത്തിലെത്തി അവരെ കണ്ടശേഷം കേന്ദ്രമന്ത്രി പുല്പായ വിരിച്ച് അവരോടൊപ്പം അന്തിയുറങ്ങുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, മണ്ഡലം പ്രസിഡന്റ് എം.എസ്. വിശ്വനാഥന്, ജനറല്‍ സെക്രട്ടറിമാരായ എ. മനോജ്, ബി.ആര്. മഞ്ജീഷ് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: