ഇരിട്ടി: നാശം വിതച്ച് തോരാതെ പെയ്ത പേമാരി ഒഴിഞ്ഞുപോയെങ്കിലും കീഴൂരിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങളുടെ ആശങ്കയൊഴിയുന്നില്ല. കീഴൂര്‍ പ്രിയദര്‍ശിനി റോഡിലെ ചെക്കിക്കുന്നിന് താഴെ താമസിക്കുന്ന ഇരുപത്തിയഞ്ചോളം വരുന്ന കുടുംബങ്ങളാണ് വിണ്ടുകീറി നില്ക്കുന്ന കുന്ന് ഏതു നിമിഷവും ഇടിഞ്ഞുവീഴാമെന്ന നിലയില്‍ ആശങ്കയില്‍ കഴിയുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ചെക്കിക്കുന്ന് രണ്ട് ഏക്കറിലധികം വരുന്ന പ്രദേശത്തെ ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാണ് നില്‍ക്കുകയാണ്. പല സ്ഥലങ്ങളും ഒരാള്‍പൊക്കത്തില്‍ കുന്ന് ഇടിഞ്ഞുതാണ് വിണ്ടുകീറി നില്‍ക്കുന്നുണ്ട്. ഇവിടെയുള്ള പത്തോളം റബര്‍ മരങ്ങള്‍ കുന്ന് ഇടിയുന്നതിനൊപ്പം കടപുഴകി വീണിട്ടുണ്ട്. കൂറ്റന്‍ പാറക്കല്ലുകളും ഇളകി നില്‍ക്കുകയാണ്. കക്കറ രാജന്, കാപ്പി മുസ്തഫ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. കുന്നിനോട് ചേര്‍ന്നുകിടക്കുന്ന തറാല് അസ്മയുടെ വീട് ഒരാഴ്ച മുന്‍പ് മണ്ണിടിഞ്ഞുവീണ് അപകടാവസ്ഥയിലാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പണികഴിപ്പിച്ച വീട് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് അസ്മയേയും കുടുംബത്തെയും ഇവിടെ നിന്നും മാറ്റി. പ്രദേശത്തെ വാണിയേടത്ത് ഖദീജ, തറാല് മറിയൂട്ടി, ഇളംതുരുത്തിയില്‍ പ്രദീപന്, മുഹമ്മദലി തറാല്, കെ.ടി.മുഹമ്മദ് എന്നിവരുടെ കുടുംബങ്ങളോട് ഇവിടെനിന്നും മാറിപ്പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഴ മാറിനികള്ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ ഇവിടെ തുടരുന്നുണ്ടെങ്കിലും ഇവരും മേഖലയിലെ കുടുംബങ്ങളും ആശങ്കയിലാണ്. ഒരു ദിവസം നീണ്ടു നില്ക്കുന്ന കനത്ത മഴ പെയ്യുകയാണെങ്കില്‍ വന്‍ അപകടം മേഖലയില്‍ ഉണ്ടാവാന്‍ ഇടയുണ്ടെന്നാണ് നിഗമനം. എത്രയും പെട്ടെന്ന് ജിയോളജി വകുപ്പധികൃതര്‍ ഇവിടം സന്ദര്‍ശിച്ചു ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: